പെരുവണ്ണാമൂഴിയെ വീണ്ടും സജീവമാക്കണം! പുതിയ ടൂറിസം പദ്ധതികൾ ആവശ്യപ്പെട്ട് യൂത്ത് ലീഗ് - MSF
ചക്കിട്ടപ്പാറ: മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയുടെ സമഗ്ര വികസനത്തിനായി പുതിയ ടൂറിസം പദ്ധതികൾ ഉടനടി അനുവദിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ദിനേന നൂറുകണക്കിന് സഞ്ചാരികൾ എത്തിച്ചേർന്നിരുന്ന, കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായിരുന്നു പെരുവണ്ണാമൂഴി. മുൻ സർക്കാരുകളുടെ കാലത്ത് പാമ്പ് വളർത്തുകേന്ദ്രം, ബോട്ട് സർവീസ്, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഇവിടെ ലഭ്യമായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി നിലവിലെ സർക്കാർ ഈ കേന്ദ്രത്തെ പൂർണ്ണമായും അവഗണിക്കുകയാണെന്ന് കൺവെൻഷൻ ആരോപിച്ചു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താത്തത് പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
പഞ്ചായത്ത് തല കൺവെൻഷൻ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് തബ്ഷീർ ചെമ്പനോട യോഗത്തിൽ അധ്യക്ഷത വഹിച്ചു. സാജിദ് മഠത്തിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി. കെ. ജെറീഷ്, എം.എസ്.എഫ് പ്രസിഡന്റ് എം. കെ. ഫസലു റഹ്‌മാൻ, നേതാക്കളായ ആവള ഹമീദ്, അഷ്‌റഫ് മിറ്റിലേരി, ടി. പി. സൂപ്പി, ആശിഖ് പുല്യോട്ട്, മുഹമ്മദ് സിനാൻ, കെ. നിഹാൽ, ഇ. പി. നുസ്രത്ത് ടീച്ചർ, എം. ഹൈറുന്നിസ, മർജാന പർവീൻ എന്നിവർ സംസാരിച്ചു. പെരുവണ്ണാമൂഴിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു

Comments
Post a Comment