പുതുവധുവിന്റെ ദുരൂഹമരണം: മൊബൈൽ ഫോണും നിർണായക കുറിപ്പും പോലീസിന്; സമഗ്ര അന്വേഷണം
വളപട്ടണം: വിവാഹം കഴിഞ്ഞ് ഏഴ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പൊയ്‌തുംകടവിൽ ഇരുപതുകാരിയായ പുതുവധുവിന്റെ അപ്രതീക്ഷിത വേർപാട് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. പൊയ്‌തുംകടവ് സ്വദേശി ഫാത്തിമത്ത് റിസയുടെ (20) വിയോഗമാണ് പ്രദേശത്തെയാകെ തീരാദുഃഖത്തിലാഴ്ത്തിയത്.
സംഭവത്തിൽ വളപട്ടണം പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. യുവതി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത മൊബൈൽ ഫോണും സംശയകരമായ രീതിയിൽ ലഭിച്ച കുറിപ്പും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
ദുബായിൽ ജോലി ചെയ്യുന്ന കുടുക്കിമൊട്ട സ്വദേശി ആസിഫിന്റെ ഭാര്യയാണ് മരണപ്പെട്ട റിസ. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിലായിരുന്ന റിസ രണ്ടു മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. മരണവിവരമറിഞ്ഞ് ദുബായിൽ നിന്ന് അടിയന്തരമായി നാട്ടിലെത്തിയ ഭർത്താവ് ആസിഫിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഹംസ - ഷമീറ ദമ്പതികളുടെ മകളാണ് റിസ. മുവാരിസ് ഏക സഹോദരനാണ്. റഹ്മാനിയ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷം മന്ന ഖബർസ്ഥാനിൽ വൻ ജനപങ്കാളിത്തത്തോടെ ഖബറടക്കം നടത്തി. മരണത്തിലെ ദുരൂഹത നീക്കാൻ പോലീസിന്റെ സയന്റിഫിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Comments
Post a Comment