ഭാര്യ പ്രസവവേദനയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ;ഭർത്താവ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ യുവാവിനെ നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. ഭാര്യയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിലാണ് വിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
മരണ കാരണം നിലവിൽ വ്യക്തമല്ല. മൃതദേഹം തുടർന്നുള്ള ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
കായക്കൊടി–കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ജനകീയം’ ജീപ്പിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിനു.
ഒരു പുതിയ ജീവന്റെ വരവിനായി കാത്തിരുന്ന കുടുംബത്തെയും പ്രിയപ്പെട്ടവരെയും തേടിയെത്തിയ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാടൊട്ടുക്കും. സന്തോഷം നിറയേണ്ടിയിരുന്ന നിമിഷങ്ങളിൽ കണ്ണീരണിഞ്ഞിരിക്കുകയാണ് ഈ കുടുംബം.

Comments
Post a Comment