പാർക്കിംഗിൽ ‘ഫൈൻ കെണി’;കൂരാച്ചുണ്ടിൽ ഡ്രൈവർമാർ വലയുന്നു, വ്യാപാരികൾ പ്രതിസന്ധിയിൽ

 


കൂരാച്ചുണ്ട്: ടൗണിൽ വാഹന പാർക്കിംഗിനുള്ള സൂചന ബോർഡുകൾ പരിമിതമായത് വാഹന ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. പഞ്ചായത്ത് കിണർ മുതൽ മിന്നീസ് മാൾ വരെയുള്ള തിരക്കേറിയ ഭാഗത്താണ് പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ നോ പാർക്കിംഗ്, പാർക്കിംഗ് അനുവദനീയമായ സ്ഥലം എന്നിവ വ്യക്തമാക്കുന്ന ബോർഡുകൾ കാര്യമായി സ്ഥാപിച്ചിട്ടില്ല. കൂരാച്ചുണ്ടിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശം കൂടിയാണിത്.

ബോർഡുകളില്ല; കൺഫ്യൂഷനിലായി ഡ്രൈവർമാർ

​നോ പാർക്കിംഗ് ബോർഡുകൾ ഇല്ലാത്തതിനാൽ പല ദിവസങ്ങളിലും റോഡിന്റെ ഇരുവശത്തുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളത്. പുറമെ നിന്നുമെത്തുന്ന യാത്രക്കാർക്കും മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്കും എവിടെയാണ് വാഹനം നിർത്തേണ്ടതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. കൃത്യമായ നിർദ്ദേശ ബോർഡുകളുടെ അഭാവമാണ് ഡ്രൈവർമാരെ വലയ്ക്കുന്നത്.

പിഴ ഭയന്ന് ഉപഭോക്താക്കൾ; കച്ചവടം പ്രതിസന്ധിയിൽ

​പോലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ റോഡിന്റെ ഇരുവശത്തും പാർക്ക് ചെയ്തിരിക്കുന്ന വാഹന ഉടമകൾക്ക് ഒരുപോലെ പിഴയടക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. റോഡിൻ്റെ ഏത് ഭാഗത്ത് വാഹനം നിർത്തിയാലും ഫൈൻ വീഴുന്ന അവസ്ഥയായതോടെ കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സ് വലിയ ആശയക്കുഴപ്പത്തിലാണ്. പിഴ പേടിച്ച് പലരും ടൗണിലെ കടകളിലേക്ക് കയറാതെ മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു.

അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ

​ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പ്രാദേശിക കച്ചവടക്കാരെ സംരക്ഷിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം. പഞ്ചായത്ത് കിണർ ഏരിയ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ വ്യക്തമായ പാർക്കിംഗ്, നോ-പാർക്കിംഗ് സൂചന ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ഒരേസ്വരോടെ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി