പൂച്ചയെ വിഴുങ്ങാൻ വീണ്ടും മടങ്ങിയെത്തി; വീട്ടുവളപ്പിൽ നിന്ന് പിടികൂടിയത് ഭീമൻ പെരുമ്പാമ്പിനെ
കുറ്റ്യാടി: വീടിന്റെ മുറ്റത്ത് പൂച്ചയെ വിഴുങ്ങാൻ ശ്രമിച്ച ഭീമൻ പെരുമ്പാമ്പിനെ വീട്ടുകാരുടെയും ജനകീയ ദുരന്തനിവാരണ സേനയുടെയും സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. കെ.ഇ.ടി സ്കൂളിന് സമീപം നാളോങ്കണ്ടിയിൽ താമസിക്കുന്ന കക്കാണ്ടിയിൽ ഷംസീറിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി പെരുമ്പാമ്പ് ഭീതി പരത്തിയത്.
ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. വീട്ടിലെ പൂച്ചയെ ആക്രമിക്കാൻ ശ്രമിച്ച പാമ്പിനെ ഷംസീറിന്റെ മക്കളായ യഹിയാനും അമീനുമാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ചെങ്കിലും, അവർ മറ്റിടങ്ങളിലെ ജോലിത്തിരക്കിലായതിനാൽ സ്ഥലത്തെത്താൻ അൽപം വൈകി.
തുടർന്ന് സാഹചര്യം കണക്കിലെടുത്ത് വീട്ടുകാർ ഉടൻ തന്നെ ജനകീയ ദുരന്തനിവാരണ സേനാ ചെയർമാൻ ബഷീർ നരയങ്കോടനെ വിവരം അറിയിക്കുകയായിരുന്നു. ബഷീർ നരയങ്കോടൻ, മുസമ്മിൽ, സൈഫുള്ള എന്നിവർ അടിയന്തരമായി സ്ഥലത്തെത്തിയെങ്കിലും, ആളുകളുടെ സാന്നിധ്യം കണ്ട് പാമ്പ് പൂച്ചയെ ഉപേക്ഷിച്ച് സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.
എങ്കിലും പിന്മാറാൻ തയ്യാറാകാതിരുന്ന സംഘം പ്രദേശത്ത് നിരീക്ഷണം തുടർന്നു. ആളുകൾ പിരിഞ്ഞുപോയെന്ന് കരുതി അൽപസമയത്തിനുള്ളിൽ പൂച്ചയെ ഭക്ഷിക്കാനായി പാമ്പ് വീണ്ടും തിരികെ എത്തുകയായിരുന്നു. ഈ സമയം കൃത്യമായി ഇടപെട്ട സംഘം പാമ്പിനെ തന്ത്രപരമായി പിടികൂടി ചാക്കിലാക്കി. പിന്നീട് പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ജനവാസ കേന്ദ്രത്തിൽ പെരുമ്പാമ്പ് എത്തിയത് പരിസരവാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്.

Comments
Post a Comment