സ്വന്തം കുടുംബമറിഞ്ഞില്ല; മൃതദേഹം അതിവേഗം സംസ്കരിച്ചു! വിജിത്തിന്റെ മരണത്തിൽ വ്യാജ ഭാര്യയുടെ വൻ ഗൂഢാലോചന
കായകുളം : വിജിത്തിന്റെ ഐഡി കാർഡും പാസ്‌പോർട്ടും അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് കഴിഞ്ഞ എട്ടുമാസമായി കായംകുളം കണ്ടല്ലൂർ സ്വദേശിനി ലേഖയുടെ കസ്റ്റഡിയിലായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
വിജിത്തുമായി മുൻപ് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന ലേഖ, യുവാവിനെ കാണാതായ വിവരമോ രേഖകൾ തൻ്റെ പക്കലുണ്ടെന്ന കാര്യങ്ങളോ വിജിത്തിന്റെ വീട്ടുകാരെ അറിയിക്കാതെ പൂർണ്ണമായും മറച്ചുവെക്കുകയായിരുന്നു.
ബന്ധുക്കളറിയാതെ രഹസ്യ സംസ്കാരം; വ്യാജ 'ഭാര്യ' ചമഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി
കഴിഞ്ഞ ജനുവരി മാസത്തോടെയാണ് വിജിത്തിനെ കാണാതാകുന്നത്. ഇതേത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് വിജിത്ത് തമിഴ്‌നാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
എന്നാൽ മരണവിവരം അറിഞ്ഞിട്ടും വിജിത്തിന്റെ സ്വന്തം കുടുംബത്തെയോ പോലീസിനെയോ വിവരം അറിയിക്കാൻ ലേഖ തയ്യാറായില്ല. പകരം, ചെങ്ങന്നൂർ സ്വദേശിയായ ഗോപാലകൃഷ്ണൻ നായരെയും കൂട്ടി തമിഴ്‌നാട്ടിലെത്തിയ ലേഖ, വിജിത്തിന്റെ 'ഭാര്യയാണെന്ന്' വ്യാജമായി അവകാശപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് ഹൊസൂറിലെ പൊതുശ്മശാനത്തിൽ വെച്ച് മൃതദേഹം അതിവേഗം അടക്കം ചെയ്യുകയും ചെയ്തു.

Comments
Post a Comment