താമരശ്ശേരിയിൽ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു, പ്രതി പോലീസ് പിടിയിൽ.
താമരശ്ശേരി: കൊടുവള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി വലിയപറമ്പ് കത്തറമ്മൽ താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രമോദിനെ (54) കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. തർക്കത്തിനിടെ പ്രമോദ് സഹോദരനെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രമോദ് തന്നെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചത്.
തൊഴിൽപരമായി പ്രസാദ് കൂലിപ്പണിക്കാരനും പ്രമോദ് മരപ്പണിക്കാരനുമാണ്. കുടുംബത്തിലെ നാല് മക്കളിൽ മൂന്ന് പുരുഷന്മാരും അവിവാഹിതരാണ്. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.
സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment