നെയ്യാറ്റിൻകരയിൽ ബൈക്ക് റേസിംഗ് തർക്കം; യുവാവിനെ കൊലപ്പെടുത്തിയ അയൽവാസികളായ അച്ഛനും മക്കളും പിടിയിൽ
നെയ്യാറ്റിൻകര: ബൈക്ക് റേസിംഗിനെച്ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. നെല്ലിമൂട് കൊഴുപ്പള്ളം സ്വദേശി മനോജ് (മനു - 22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മനോജിന്റെ അയൽവാസികളായ പിതാവും മക്കളും ഉൾപ്പെടെ നാലുപേരെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളായ ബിജു, മക്കളായ മിഥുൻ, അമ്പാടി, പ്രായപൂർത്തിയാകാത്ത ഇവരുടെ ഒരു സുഹൃത്ത് എന്നിവരാണ് പിടിയിലായത്.
സംഭവം ഇങ്ങനെ:
പ്രതികൾ ഉപയോഗിച്ച ബൈക്കിലെ പെട്രോൾ തീർന്നതിനെത്തുടർന്ന് പമ്പിൽ പോയി പെട്രോൾ നിറച്ച് മടങ്ങിയെത്തിയ ശേഷം അമിത ശബ്ദത്തിൽ ബൈക്ക് റേസ് ചെയ്തത് പ്രദേശത്ത് തർക്കത്തിന് വഴിവെക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തുവന്ന മനോജ് ബൈക്ക് റേസിംഗിനെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. ആദ്യം നാട്ടുകാർ ഇടപെട്ട് തർക്കം പരിഹരിച്ച് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷത്തിനിടെ മനോജിന് നേരെ അക്രമികൾ കത്തി വീശുകയായിരുന്നു. മനോജിന്റെ വാരിയെല്ലിന്റെ ഭാഗത്ത് പുറകിൽ നിന്നേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമായതെന്ന് പോലീസ് അറിയിച്ചു.
നിഷേധവുമായി പ്രതികൾ; ഒടുവിൽ കുടുങ്ങി
സംഭവം നടന്നതിന് പിന്നാലെ പ്രതിയായ മിഥുൻ മാധ്യമങ്ങൾക്ക് മുന്നിൽ തനിക്ക് സംഭവത്തിൽ പങ്കില്ലെന്ന് വാദിച്ചിരുന്നു. മനോജിന് താൻ വെള്ളം എടുത്തു നൽകിയെന്നും മറ്റാരോ ആണ് കുത്തിയതെന്നുമായിരുന്നു ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ മിഥുനും കുടുംബവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു.
സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നെയ്യാറ്റിൻകര പോലീസിന്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Comments
Post a Comment