അർധരാത്രിയിലെ ഹൗസ്ബോട്ട് ദുരന്തം; സ്പാ ജീവനക്കാരിയുടെ മരണത്തിൽ അസ്വഭാവികത,
ആലപ്പുഴ: പുന്നമട കായലിൽ നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് തമിഴ്‌നാട് സ്വദേശിനിയായ യുവതി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി ശരണ്യ (34) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പുന്നമടയിലെ 'ബട്ടർഫ്ലൈ സ്പാ'യിലെ ജീവനക്കാരിയാണ് ശരണ്യ. സ്പാ ജോലിക്കായി സഹപ്രവർത്തകയായ അസം സ്വദേശിനിയായ മറ്റൊരു യുവതിക്കൊപ്പം ശരണ്യ ഹൗസ്ബോട്ടിൽ എത്തിയതായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകി കായലിൽ വീണ യുവതിയെ കണ്ടെത്താൻ വൈകിയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുവതി കായലിൽ വീണത് അപകടമാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങൾ പിന്നിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരുടെയും മൊഴികൾ പൊലീസ് വിശദമായി രേഖപ്പെടുത്തി വരികയാണ്. സഹപ്രവർത്തകയായ അസം സ്വദേശിനിയുടെ മൊഴിയും കേസിൽ നിർണായകമാകും. കൂടുതൽ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്ന് ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.

Comments
Post a Comment