കിടപ്പുരോഗിയുടെ സ്വർണം കവർന്ന് ഗോവയിൽ ‘അടിച്ചുപൊളി’: ഹോം നഴ്‌സും കാമുകനും കേരള പൊലീസിന്റെ വലയിൽ
മാള: തൃശൂർ പൊയ്യയിൽ കിടപ്പുരോഗിയായ വയോധികയുടെ മാലയും കമ്മലും വളയും ഉൾപ്പെടെ 22 ഗ്രാം സ്വർണം കവർന്ന കേസിൽ ഹോം നഴ്‌സും ആൺസുഹൃത്തും മാള പൊലീസിന്റെ പിടിയിലായി. നെട്ടൂർ സ്വദേശിനി അനുഷ സെബാസ്റ്റ്യൻ, പത്തനംതിട്ട സ്വദേശി പ്രിൻസ് ജോൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കിടപ്പുരോഗിയെ പരിചരിക്കാനായി വീട്ടിലെത്തിയ അനുഷ, വയോധികയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. തുടർന്ന് ആഭരണങ്ങൾ പണയം വെച്ച് ലഭിച്ച പണവുമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൺസുഹൃത്ത് പ്രിൻസ് ജോണിനൊപ്പം ഇവർ ഗോവയിലേക്ക് കടന്നു.
സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാള പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ ഗോവയിലുണ്ടെന്ന് വ്യക്തമായത്. തുടർന്ന് മാള പൊലീസ് സംഘം ഗോവയിലെത്തി, ആഡംബര ജീവിതം നയിക്കുകയായിരുന്ന ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്

Comments
Post a Comment