'കണ്ണൂർ സ്‌ക്വാഡി'നെയും വെല്ലുന്ന റിയൽ ഹീറോസ്! 12 വയസ്സുകാരിയെ തേടി 3000 കി.മീ ഓടിയെത്തി കേരള പോലീസ്
ആലുവ: കഴിഞ്ഞ ഞായറാഴ്ച രാവിലെയോടെയാണ് ആലുവയിൽ നിന്ന് 12 വയസ്സുകാരിയെ കാണാതാകുന്നത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ കേസെടുത്ത ആലുവ വെസ്റ്റ് പോലീസ് അടിയന്തര അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തകൃതിയാക്കി.
സംഘം ആദ്യമായി കുട്ടിയുടെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തപ്പോൾ കാസർകോട് അതിർത്തിയിലാണ് കണ്ടത്. ഒട്ടും സമയം കളയാതെ ഒരു ഇന്നോവ കാറിൽ 4 അംഗ പോലീസ് ടീം ഉടൻ തന്നെ യാത്ര തിരിച്ചു. എന്നാൽ കൃത്യമായ സൂചനകൾ പിന്തുടർന്ന് പോലീസ് സംഘം മുന്നേറുമ്പോൾ, യാത്ര കേരള അതിർത്തിയും കടന്ന് കർണാടകയിലേക്കും അവിടെ നിന്ന് ഗോവയിലേക്കും നീണ്ടു.
അവിടെയും നിൽക്കാതെ ലൊക്കേഷൻ വീണ്ടും മാറിയതോടെ പോലീസ് ദൗത്യം കൂടുതൽ സങ്കീർണ്ണമായി. ഒടുവിൽ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് വളരെ സാഹസികമായി മൂന്നാം ദിവസം കുട്ടിയെ പോലീസ് കണ്ടെത്തി സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു.
"സിനിമയിലെ നായകന്മാർക്ക് കഥാപാത്രങ്ങൾക്ക് അനുസരിച്ച് അഭിനയിച്ചാൽ മതിയെങ്കിൽ, റിയൽ ലൈഫിൽ റീടേക്കുകളില്ല; ഓരോ നീക്കവും ജീവന്റെയും സമയത്തിന്റെയും വിലയുള്ളതായിരുന്നു."
കേവലം മൂന്ന് ദിവസങ്ങൾ കൊണ്ട് 1500-ൽ അധികം കിലോമീറ്ററുകളാണ് ഒരു ചെറിയ ഇന്നോവ കാറിൽ പോലീസ് ഉദ്യോഗസ്ഥർ താണ്ടിയത്. തിരികെയുള്ള യാത്രയും പൂർത്തിയാകുമ്പോൾ 3000-ത്തിലധികം കിലോമീറ്ററുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അതിസാഹസികമായി ഇവർ പിന്നിടും.
ബിഗ് സല്യൂട്ട്! അന്വേഷണ സംഘത്തിലെ നായകന്മാർ
ഈ കഠിനമായ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിച്ച ടീമിലെ പ്രധാനികൾ: എസ്.ഐ. സതീഷ് (ആലുവ വെസ്റ്റ് P.S) ഷാരോൺ (സിവിൽ പോലീസ് ഓഫീസർ) അൻഷാദ് (സിവിൽ പോലീസ് ഓഫീസർ) ലിഞ്ജു (വനിതാ സിവിൽ പോലീസ് ഓഫീസർ)
തടസ്സങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് തുടക്കം മുതൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പിന്തുണ നൽകിയ മുതിർന്ന ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും സോഷ്യൽ മീഡിയയിലും നാട്ടിലുമെല്ലാം വൻ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. കേരള പോലീസിന്റെ ഉത്തരവാദിത്തബോധവും ദൗത്യബോധവും വീണ്ടും തെളിയിക്കുന്നതായി ഈ സംഭവം.

Comments
Post a Comment