മരണമുഖത്തുനിന്ന് രണ്ട് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി അമേഗ്: ഇരിട്ടിയിൽ നടന്നത് അതിസാഹസിക രക്ഷാപ്രവർത്തനം
ഇരിട്ടി: സ്വന്തം ജീവൻ പണയംവെച്ച് പുഴയിൽ മുങ്ങിത്താഴ്ന്ന രണ്ട് പേർക്ക് പുതുജീവൻ നൽകി യുവാവിൻ്റെ അസാമാന്യ ധീരത. ഇരിട്ടി പാലത്തിന് സമീപം പുഴയിൽ വീണ യുവതിയെയും, രക്ഷിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട അതിഥി തൊഴിലാളിയെയുമാണ് അമേഗ് എന്ന ചെറുപ്പക്കാരൻ്റെ സമയോചിത ഇടപെടൽ കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമേഗ്, പുഴയിൽ യുവതി മുങ്ങിത്താഴുന്നത് ആകസ്മികമായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ യുവതിയെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി. എന്നാൽ, പരിഭ്രാന്തിയിലായ യുവതി രക്ഷിക്കാനിറങ്ങിയ ഇയാളെ മുറുകെ പിടിച്ചതോടെ ഇരുവരും അപകടത്തിലാവുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട് ഇരുവരും ജീവന് വേണ്ടി മല്ലിടുന്ന കാഴ്ച കണ്ട നിമിഷം, ഒട്ടും ആലോചിക്കാതെ അമേഗ് പുഴയിലേക്ക് കുതിച്ചുചാടുകയായിരുന്നു. തൻ്റെ ജീവൻ പോലും വകവെക്കാതെ, അതീവ സാഹസികമായാണ് അമേഗ് ഇരുവരേയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്.
യുവതിയെ രക്ഷിക്കാനായി സ്വന്തം സുരക്ഷ മറന്ന് പുഴയിലിറങ്ങിയ അതിഥി തൊഴിലാളിയുടെ നിസ്വാർത്ഥതയും, തക്കസമയത്ത് ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ അമേഗിൻ്റെ ധീരതയും നാടിന് മാതൃകയാവുകയാണ്. ഇരുവരെയും രക്ഷപ്പെടുത്തിയ അമേഗിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് നാട്ടുകാർ. ഈ മാതൃകാപരമായ പ്രവൃത്തിക്ക് വലിയൊരു 'ബിഗ് സല്യൂട്ട്' നൽകുകയാണ് ഇരിട്ടിയിലെ ജനങ്ങൾ.

Comments
Post a Comment