വന്യമൃഗശല്യം; കക്കയത്ത് റോഡരികിലെ കാട് വെട്ടിത്തെളിച്ച് എം.വൈ.സി; ജനകീയ കൂട്ടായ്മയിൽ ഗതാഗത തടസ്സം നീക്കി
കക്കയം: വന്യമൃഗശല്യം രൂക്ഷമായ കക്കയം മേഖലയിൽ യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായി മാറിയ റോഡരികിലെ കാട് വെട്ടിത്തെളിച്ചു. എം.വൈ.സി (MYC) കക്കയത്തിന്റെ നേതൃത്വത്തിൽ മുപ്പതാംമൈൽ ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് മുതൽ പഞ്ചവടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാടാണ് സന്നദ്ധപ്രവർത്തകർ ചേർന്ന് വെട്ടിത്തെളിച്ചത്.
വർഷങ്ങളായി കാടുമൂടിക്കിടന്ന റോഡരികുകൾ വന്യമൃഗങ്ങളുടെ താവളമായി മാറിയതോടെ ഇതുവഴിയുള്ള യാത്ര വലിയ ഭീഷണിയായിരുന്നു. കൂടാതെ, റോഡിലേയ്ക്ക് ചാഞ്ഞുനിന്ന കാട് ഗതാഗതത്തിനും തടസ്സമായിരുന്നു. ജനകീയ കൂട്ടായ്മയിലൂടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എം.വൈ.സി പ്രവർത്തകർ രംഗത്തിറങ്ങിയത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർലി അബ്രഹാം നിർവഹിച്ചു. എം.വൈ.സി പ്രസിഡന്റ് സജി കുഴിവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജി പള്ളത്തുകാട്ടിൽ, ജോൺസൺ കക്കയം, തോമസ് പുളിക്കീൽ, ചാക്കോ വല്ലയിൽ, അരുൺ പാറക്കൽ എന്നിവർ സംസാരിച്ചു.
മുജീബ് കക്കയം, സുനിൽ പാറപ്പുറത്ത്, നിസാം കക്കയം, ബെന്നി കാവുങ്കൽ, ബെന്നി കാട്ടിക്കാന, ജോസ് കോയിക്കകുന്നേൽ, കുര്യൻ ഐകുളമ്പിൽ, ജാനേഷ് കല്ലുകടി, ആൻഡ്രൂസ് കട്ടിക്കാന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ഈ ദൗത്യം മേഖലയിലെ വന്യമൃഗശല്യം കുറയ്ക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

Comments
Post a Comment