ചൂട്ടുകറ്റയുമായി മൈലുകൾ താണ്ടി കളി കാണാൻ; കാൽപന്തുകളിയുടെ പഴയ ആവേശരാവുകൾ ഓർമ്മയാകുന്നു
കൂരാച്ചുണ്ട് : നാല് വർഷത്തിലൊരിക്കൽ പെയ്തിറങ്ങുന്ന ആ കാൽപന്തുകളിയുടെ ആഘോഷരാവുകൾക്ക് അന്ന് വല്ലാത്തൊരു ഗന്ധമുണ്ടായിരുന്നു. അത് വിയർപ്പിന്റെയും, മഴനനഞ്ഞ മണ്ണുടേയും, പിന്നെ ഒരുകൂട്ടം മനുഷ്യരുടെ ഹൃദയമിടിപ്പിന്റെയും ഗന്ധമായിരുന്നു. ഇന്നു കാണുന്ന ഡിജിറ്റൽ സ്ക്രീനുകളുടെ തിളക്കമല്ല, അന്ന് മണ്ണെണ്ണ വിളക്കുകളുടെയും ചൂട്ടുകറ്റകളുടെയും മങ്ങിയ വെളിച്ചത്തിലായിരുന്നു ആവേശത്തിന്റെ ലോകകപ്പ് അരങ്ങേറിയിരുന്നത്.
ചൂട്ടുകറ്റകളുമായി ഒരു ആവേശ യാത്ര
വൈദ്യുതിയും ടിവിയും അപൂർവ്വമായിരുന്ന കാലം. നാട്ടിൽ ചുരുക്കം വീടുകളിലായിരിക്കും അന്ന് ടിവി ഉണ്ടായിരിന്നത്. രാത്രി 12 മണിയുടെയും 3 മണിയുടെയും ഒക്കെ കളി കാണാൻ, ഇരുട്ടിലൂടെ കൈയ്യിൽ ചൂട്ടുകറ്റകൾ കത്തിച്ചും, മെഴുകുതിരി കെട്ടുപോകാതിരിക്കാൻ ചിരട്ടയ്ക്കുള്ളിൽ വെച്ച് കവചം തീർത്തും കിലോമീറ്ററുകൾ താണ്ടിയ ആ യാത്രകൾ! വഴിയിലെ കാടും പടർപ്പും വകവെക്കാതെ, ആവേശം മാത്രം നെഞ്ചിലേറ്റി നടന്ന ആ രാവുകൾ ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കളി കഴിഞ്ഞാൽ പിന്നെ അവിടെത്തന്നെ തറയിൽ പായ വിരിച്ച് ഉറക്കം. വീണ്ടും 3 മണിക്ക് അടുത്ത കളി കാണാൻ കണ്ണ് തിരുമ്മി ഉണരുക... ഇതായിരുന്നു അന്നത്തെ ജീവിതം.
ആഘോഷങ്ങളുടെ ആ പഴയകാലം
ടിവി ഉള്ള വീടുകളിലെ വരാന്തകളിലും ക്ലബ്ബ് മുറികളിലും കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ആരാധകർ സ്ഥാനം പിടിക്കും. പ്രിയപ്പെട്ട ടീമുകൾക്ക് വേണ്ടി കൊടിതോരണങ്ങൾ ഉയർത്തുന്നതും, വിസിൽ അടിച്ചും പാട്ടുപാടിയും തെരുവുകൾ അലങ്കരിക്കുന്നതും അന്ന് പതിവായിരുന്നു. ഓരോ ഗോളിനും ആ നാട്ടിലെ മുഴുവൻ ആളുകളും ഒരേ സ്വരത്തിൽ ആർപ്പുവിളിക്കുമ്പോൾ, അന്ന് ടെക്നോളജിയേക്കാൾ ശക്തമായത് മനുഷ്യരുടെ ഒത്തുചേരലുകളായിരുന്നു.
മാറിയ കാലം, മാറിയ കാഴ്ചകൾ
എന്നാൽ ഇന്ന് കാലം മാറി. കളി വിരൽത്തുമ്പിൽ എത്തിയതോടെ ആവേശത്തിന്റെ ചൂട് കുറഞ്ഞോ? ഫോണിലെ ചെറിയ സ്ക്രീനുകളിൽ ലോകകപ്പിനെ കാണുമ്പോൾ സൗകര്യങ്ങൾ വർദ്ധിച്ചു, പക്ഷേ ആ കൂട്ടായ്മയുടെ ആത്മാവ് എവിടെയോ നഷ്ടപ്പെട്ടു. വീട്ടിലിരുന്ന് കളി കാണുന്നത് എളുപ്പമാണ്, പക്ഷേ ഒപ്പമിരിക്കുന്ന സുഹൃത്തിന്റെ തോളിൽ കൈയിട്ട് ആർപ്പുവിളിക്കുന്നതിന്റെ ആ സുഖം അത് നൽകുന്നില്ല. ഇന്ന് കൂട്ടത്തോടെ കളി കാണണമെങ്കിൽ സ്ക്രീനുകൾ വെച്ച ക്ലബ്ബുകളിലേക്കോ തിയേറ്ററുകളിലേക്കോ പോകേണ്ട അവസ്ഥ.
തിരിച്ചുവരാമോ ആ പഴയ കൂട്ടായ്മ?
ടെക്നോളജി വളർന്നപ്പോൾ ലോകം നമ്മുടെ കയ്യിലെത്തി, പക്ഷേ കളി കണ്ടിരുന്ന ആ പഴയ 'ഒത്തൊരുമയുടെ ആത്മാവ്' അന്യമായി. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ തുടങ്ങിയ ആ ആവേശം, വൈഫൈയുടെ വേഗതയിൽ എത്തിയപ്പോൾ എവിടെയോ തളർന്നുപോയോ? എന്തൊക്കെയായാലും, കാൽപന്തുകളിയുടെ ആവേശത്തിന് ഇന്നും കുറവില്ല. ആ പഴയ ക്ലബ്ബ് മുറികളിലെയും ചൂട്ടുകറ്റ വെളിച്ചത്തിലെയും ആ ആവേശരാവുകൾ ഇനിയുമൊരു ലോകകപ്പിൽ തിരികെ വരുമെന്ന പ്രതീക്ഷയിൽ, നമുക്ക് കാത്തിരിക്കാം.
ആ പഴയ ആവേശം... അത് വെറും കളിയായിരുന്നില്ല, അതൊരു വികാരമായിരുന്നു!


Comments
Post a Comment