ആനകളെ പൂട്ടാൻ ആകാശക്കണ്ണുകൾ! കൂരാച്ചുണ്ട് മണ്ടോപ്പാറയിൽ വനംവകുപ്പിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
കൂരാച്ചുണ്ട്: മണ്ടോപ്പാറ, ഓട്ടപ്പാലം മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ കണ്ടെത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ അത്യാധുനിക ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ഇന്നലെ പഞ്ചായത്ത് ഹാളിൽ എം.എൽ.എ വി.ടി. സൂരജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗത്തിലെ പ്രധാന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെത്തന്നെ വനംവകുപ്പ് നടപടികളിലേക്ക് കടന്നത്.
ഇന്ന് കൂരാച്ചുണ്ട് മണ്ടോപ്പാറയിലെ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. മൂന്നാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം നിലവിൽ എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനും, അവയുടെ സഞ്ചാരപഥം വിലയിരുത്താനുമാണ് ഡ്രോൺ സർവേ.
കാടുകയറി കിടക്കുന്ന പ്രദേശങ്ങളിലും മനുഷ്യർക്ക് നേരിട്ട് ചെന്നെത്താൻ ബുദ്ധിമുട്ടുള്ള വനമേഖലകളിലും ഡ്രോൺ നിരീക്ഷണം വഴി ആനകളുടെ സാന്നിധ്യം വേഗത്തിൽ കണ്ടെത്താനാകും. ഇതിലൂടെ കാട്ടാനകളെ എത്രയും വേഗം ഉൾക്കാട്ടിലേക്ക് തുരത്തി ഓടിക്കാനുള്ള അടുത്ത ഘട്ട കർമ്മപദ്ധതിക്ക് (Drive Operation) രൂപം നൽകാൻ സാധിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

Comments
Post a Comment