പുലർച്ചെ ഉണർന്നപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; മധുവിധു ആഘോഷിക്കാനെത്തിയ യുവതി മരിച്ചു
മസൂറി: മധുവിധു ആഘോഷിക്കാൻ ഉത്തരാഖണ്ഡിലെ മസൂറിയിലെത്തിയ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിശാഖപട്ടണം സ്വദേശിയും 27 വയസ്സുകാരിയുമായ രാധാ ഗായത്രിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവും ഗുരുഗ്രാമിലെ ഐടി ജീവനക്കാരനുമായ ശ്രീചരണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30-ഓടെയാണ് ഇവർ മസൂറിയിലെ ത്രിപി ധരിയിലുള്ള 'കിയാന ഹോം സ്റ്റേ'യിലെ 'ബ്ലിസ്' എന്ന കോട്ടേജിൽ മുറിയെടുത്തത്. പോലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം, രാത്രി വൈകി വരെ ഇരുവരും മദ്യപിക്കുകയും പുലർച്ചെ 3.30-ഓടെ ഉറങ്ങാൻ കിടക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്നപ്പോൾ ഭാര്യയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ശ്രീചരൺ പോലീസിന് നൽകിയ മൊഴി.
മുറിയിലെ തറയിൽ പൂർണ്ണ നഗ്നയായി, രക്തത്തിലും മൂത്രത്തിലും കുളിച്ച നിലയിലായിരുന്നു രാധയുടെ മൃതദേഹം. മുകളിൽ നിന്നും രക്തം താഴേക്ക് ഒലിച്ചിറങ്ങി തറയിലാകെ പടർന്നിരുന്നതായും ശ്രീചരൺ പോലീസിനോട് പറഞ്ഞു. ഇയാൾ ഉടൻ തന്നെ ഹോം സ്റ്റേ അധികൃതരെ വിവരമറിയിക്കുകയും, അവർ വഴി പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
തുടർന്ന് 108 ആംബുലൻസിലെത്തിയ മെഡിക്കൽ സംഘം രാധ മരിച്ചതായി സ്ഥിരീകരിച്ചു. മുറിയിലെ ബെഡ്ഷീറ്റുകളിൽ രക്തം പുരണ്ട നിലയിലും, മുറിയിൽ ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മരണത്തിലെ അസ്വാഭാവികത കണക്കിലെടുത്ത്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ഡെറാഡൂണിലെ കൊറോണേഷൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Comments
Post a Comment