പ്രണയം നിരസിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനിയെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
വെമ്പായം: പ്രണയം നിരസിച്ചതിലുള്ള പകയെത്തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. വെമ്പായം കൊപ്പം സ്വദേശിയായ സഹദ് (20) ആണ് വട്ടപ്പാറ പോലീസിന്റെ പിടിയിലായത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വീടിന് സമീപത്തുള്ള വഴിയിൽ വെച്ച് 16-കാരിയായ വിദ്യാർത്ഥിനിയെ സഹദ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഗുരുതരമായി കുത്തേറ്റ വിദ്യാർത്ഥിനി നിലത്തുവീണു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരെ കണ്ടതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഉടനടി നാട്ടുകാർ ചേർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതി സംസ്ഥാനം വിടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വട്ടപ്പാറ പോലീസ് കർശനമായ പരിശോധനകൾ ഏർപ്പെടുത്തിയിരുന്നു. നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്.
കുട്ടിയെ സഹദ് നേരത്തെയും ശല്യം ചെയ്തിരുന്നതായും, പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നും നാട്ടുകാർ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, വധശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Comments
Post a Comment