ചോരയല്ലെങ്കിലും ജീവനായിരുന്നു; ആ അന്ധമായ പ്രണയം താങ്ങാനായില്ല; മകളെ കൊന്ന് മൊബൈലുമായി അച്ഛൻ പാഞ്ഞത് നാഷണൽ ഹൈവേയിലൂടെ
സേലം: തമിഴ്‌നാട്ടിലെ സേലം നല്ലമ്പട്ടിയിൽ ഹോമിയോപ്പതി വിദ്യാർത്ഥിനിയായ വർഷിണി (22) കൊല്ലപ്പെട്ട സംഭവത്തിൽ വളർത്തച്ഛൻ വരദരാജനെ എലിമ്പിള്ളൈ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെയും സമൂഹത്തെയും അവഗണിച്ച്, രണ്ട് കുട്ടികളുടെ പിതാവായ നാൽപ്പതുകാരനെ രഹസ്യമായി വിവാഹം കഴിച്ചതിലുള്ള മാനസിക വിഷമവും ആക്രോശവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോലീസിനെ വഴിതെറ്റിക്കാൻ സിം കാർഡ് ഊരിയെറിഞ്ഞ് മകളുടെ മൊബൈൽ ഫോണുമായി തമിഴ്‌നാട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
അവധി കഴിഞ്ഞ് റൂംമേറ്റ് എത്തിയപ്പോൾ കണ്ടത് മരവിച്ച ശരീരം
കഴിഞ്ഞ ജനുവരി 7-ാം തീയതി രാവിലെ പത്ത് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുതുവർഷ അവധിക്ക് നാട്ടിൽ പോയിരുന്ന വർഷിണിയുടെ റൂംമേറ്റും സഹപാഠിയുമായ അക്ഷയ നല്ലമ്പട്ടിയിലെ വാടകവീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഗേറ്റും മുൻവാതിലും പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. വർഷിണി നാട്ടിൽ പോകാതെ മുറിയിലുണ്ടായിരുന്നു എന്നറിഞ്ഞിരുന്ന അക്ഷയ, തീയതികൾ മാറി കോളേജിൽ പോയതായിരിക്കാം എന്ന് കരുതി സ്പെയർ താക്കോൽ ഉപയോഗിച്ച് അകത്തുകയറുകയായിരുന്നു.
തുടർന്ന് കിടപ്പുമുറിയിൽ പരിശോധിച്ചപ്പോഴാണ് കട്ടിലിൽ നിശ്ചലമായി കിടക്കുന്ന വർഷിണിയെ കണ്ടെത്തിയത്. ശരീരം തണുത്ത് വിറങ്ങലിച്ച നിലയിലായിരുന്നു. അക്ഷയ വിവരമറിയിച്ചതിനെ തുടർന്ന് എലിമ്പിള്ളൈ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പെൺകുട്ടിയുടെ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
രഹസ്യവിവാഹത്തിന്റെ ചിത്രം പുറത്തുവിട്ട ഗൂഗിൾ ഫോട്ടോസ്
വീട്ടിൽ നിന്ന് വിലപിടിപ്പുള്ള സ്വർണ്ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ വർഷിണിയുടെ മൊബൈൽ ഫോൺ കാണാനില്ലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ, കൊലയാളി സിം കാർഡ് ഉപേക്ഷിച്ച ശേഷം ഫോണുമായി നാഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്നതായി മനസ്സിലായി. പ്രതിയെ കണ്ടെത്താനായി പോലീസ് സംഘം വർഷിണിയുടെ ജിമെയിൽ അക്കൗണ്ട് വഴി 'ഗൂഗിൾ ഫോട്ടോസ്' പരിശോധിച്ചപ്പോഴാണ് നിർണ്ണായക തെളിവ് ലഭിക്കുന്നത്. ഒരു ക്ഷേത്രത്തിൽ വെച്ച് നാൽപ്പതു വയസ്സ് തോന്നിക്കുന്ന ഒരാൾ വർഷിണിയുടെ കഴുത്തിൽ താലി ചാർത്തുന്ന ചിത്രങ്ങൾ അതിലുണ്ടായിരുന്നു.
ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയും കരാട്ടെ മാസ്റ്ററുമായ ശക്തിവേൽ (40) ആണ് ചിത്രത്തിലുള്ളതെന്ന് പോലീസ് കണ്ടെത്തി. ഭാര്യയും രണ്ട് കുട്ടികളുമുള്ള ശക്തിവേലിനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും, കൊലപാതകം നടന്ന ദിവസം താൻ സേലത്ത് എത്തിയിട്ടില്ലെന്ന് അയൽവാസികളുടെ മൊഴിയും കൃത്യമായ തെളിവുകളും സഹിതം അയാൾ ബോധ്യപ്പെടുത്തി. ഇതോടെയാണ് അന്വേഷണം വർഷിണിയുടെ കുടുംബത്തിലേക്ക് നീണ്ടത്.
വഴിതെറ്റിക്കാൻ പിതാവിന്റെ നാടകം; സിസിടിവിയിൽ കുടുങ്ങി
വർഷിണിക്ക് നാല് വയസ്സുള്ളപ്പോൾ സ്വന്തം പിതാവ് മരണപ്പെട്ടിരുന്നു. തുടർന്ന് അമ്മ ഉഷയെ വിവാഹം കഴിച്ച വരദരാജനാണ് വർഷിണിയെ സ്വന്തം മകളെപ്പോലെ വളർത്തിയത്. മകളോടുള്ള അമിത സ്നേഹം കാരണം ഇവർക്ക് പിന്നീട് മറ്റൊരു കുട്ടി വേണ്ടെന്ന് പോലും വരദരാജൻ തീരുമാനിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വരദരാജനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുത്തില്ല. ബിസിനസ്സ് ആവശ്യത്തിനായി ചെന്നൈയിൽ പോയതാണെന്നാണ് അമ്മ ഉഷ പോലീസിനോട് പറഞ്ഞത്. എന്നാൽ വരദരാജന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഫോൺ സ്വന്തം വീട്ടിൽ തന്നെ സൈലന്റ് ആക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേസമയം സേലത്തെ വാടകവീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘത്തിന്, കൊലപാതകം നടന്ന ദിവസം തൊപ്പി ധരിച്ച ഒരാൾ വീടിനുള്ളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങളിലുള്ളത് വർഷിണിയുടെ അച്ഛൻ വരദരാജനാണെന്ന് അക്ഷയ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുടുംബം തകർത്ത പ്രണയം; ക്രൂരതയ്ക്ക് പിന്നിൽ
രണ്ട് വർഷം മുൻപാണ് ഇരുപതുകാരിയായ വർഷിണി കരാട്ടെ മാസ്റ്റർ ശക്തിവേലുമായി പ്രണയത്തിലാകുന്നത്. അയാൾക്ക് കുടുംബമുണ്ടെന്ന് അറിഞ്ഞിട്ടും പെൺകുട്ടി പിന്മാറിയില്ല. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും കുറച്ചുനാൾ ഒരുമിച്ച് താമസിക്കുകയും ചെയ്തു. വിവരമറിഞ്ഞ മാതാപിതാക്കൾ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വർഷിണി അത് കേൾക്കാൻ തയ്യാറായില്ല. "ഇതെന്റെ ജീവിതമാണ്, ഇതിൽ ആരും ഇടപെടേണ്ട" എന്ന് പറഞ്ഞ് അവൾ സേലത്തേക്ക് പഠനത്തിനായി പോവുകയായിരുന്നു.
താൻ ജീവനുതുല്യം സ്നേഹിച്ച മകൾ സമൂഹത്തിന് മുന്നിൽ കുടുംബത്തെ അപമാനിച്ചതും സ്വന്തം ജീവിതം നശിപ്പിച്ചതും വരദരാജന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് അവളെ ഇല്ലാതാക്കാൻ ഉറപ്പിച്ച് ജനുവരി 4-ന് ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അയാൾ, മൊബൈൽ ഫോൺ വീട്ടിൽ തന്നെ ഒളിപ്പിച്ചുവെച്ചു. അതിനുശേഷം സേലത്തെത്തി മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ ശ്രദ്ധ തിരിക്കാനാണ് മകളുടെ ഫോണും വാങ്ങി അയാൾ ദൂരേക്ക് യാത്ര ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments
Post a Comment