ഫുട്ബോൾ കളിക്കിടെ തർക്കം; 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിടനാട്: ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസ് ആണ് ദാരുണമായി മരിച്ചത്. തിടനാട് ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആമോസ്.
സംഭവം ഇങ്ങനെ:
വൈകിട്ട് സ്കൂൾ വിട്ട ശേഷം സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു ആമോസ്. കളിക്കിടെ സഹോദരനുമായി ചെറിയ രീതിയിൽ വാക്ക് തർക്കം ഉണ്ടായതായി പറയപ്പെടുന്നു. ഇതിലുള്ള മനോവിഷമത്താൽ കുട്ടി ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുകയും വീടിനുള്ളിൽ കയറി വാതിലടയ്ക്കുകയുമായിരുന്നു.
തുടർന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് ആമോസിനെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ജോലി കഴിഞ്ഞ് സ്ഥലത്തെത്തിയ പിതാവ് സുഭാഷ് ഉടൻ തന്നെ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവം അറിഞ്ഞ് തിടനാട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അകാലത്തിലുള്ള കുട്ടിയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment