കടലോളമുണ്ടായിരുന്നോ സങ്കടം? ടെക്സാസിലെ ജോലി ഉപേക്ഷിച്ച് അവർ മടങ്ങിയത് കന്യാകുമാരിയുടെ തിരമാലകളിലേക്ക്
കന്യാകുമാരി: നാടിനെ നടുക്കി കടൽതീരത്ത് രണ്ട് മലയാളി സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അമേരിക്കയിലെ ടെക്സസിലുള്ള ഓസ്റ്റിനിൽ സ്ഥിരതാമസമാക്കിയ കോട്ടയം കിടങ്ങൂർ സ്വദേശിനികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് അന്തരിച്ചത്. കന്യാകുമാരി വാവത്തുറ കടൽതീരത്ത് വ്യാഴാഴ്ച രാവിലെയോടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമേരിക്കയിൽ മികച്ച ജോലിയിലായിരുന്ന സഹോദരിമാർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ആൻ എക്സ്-റേ ടെക്നീഷ്യനായും മീര എൻജിനീയറായും ജോലി ചെയ്തുവരികയായിരുന്നു. തമിഴ്‌നാട്ടിലെ മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ 26-നാണ് ഇവർ കന്യാകുമാരിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്.
പിന്നീട് ഇവരെ കാണാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വീട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ തീരത്ത് മൃതദേഹങ്ങൾ അടിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുമ്പ് ഇവർ മാതാപിതാക്കൾക്കും മറ്റൊരു സഹോദരിക്കുമായി വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബപരമായ ചില പ്രശ്നങ്ങൾ ഇവരെ ഏറെക്കാലമായി അലട്ടിയിരുന്നതായും ഇതാകാം കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. തമിഴ്‌നാട് പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോൺ രേഖകളും മറ്റ് വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
നിലവിൽ മൃതദേഹങ്ങൾ നാഗർകോവിൽ ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Post a Comment