വിധി തട്ടിയെടുത്തത് രണ്ടു ജീവനുകൾ; പേരക്കുട്ടിയുടെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ മുത്തച്ഛനും വിടവാങ്ങി
തിരൂർ: അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയുടെ നടുക്കത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ യാത്രയായി. സൈക്കിളിൽ ബസിടിച്ച് മരിച്ച പത്തു വയസ്സുകാരനായ പേരക്കുട്ടിയുടെ മരണവാർത്തയറിഞ്ഞ തൊട്ടുപിന്നാലെ മുത്തച്ഛനും ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. പുത്തൻ പീടിയേക്കൽ ഹനീഫ (84), പേരക്കുട്ടിയും അൻവറിന്റെ മകനുമായ മുഹമ്മദ് റിഹാൻ (10) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു റിഹാൻ സഞ്ചരിച്ച സൈക്കിളിൽ ബസിടിച്ചത്. പുറത്തൂരില്‍നിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് തട്ടി താഴെ വീണ കുട്ടിയുടെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിയപ്പെട്ട പേരക്കുട്ടിയുടെ വിയോഗവാർത്തയറിഞ്ഞ ഹനീഫ ആഘാതത്തിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരണം സംഭവിച്ചു. കുടുംബത്തിന്റെ അത്താണിയായ രണ്ടുപേരുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. സഹോദരങ്ങൾ: ഹിബ, ഇഷ്‌വ.
തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ മൃതദേഹങ്ങൾ കബറടക്കും.

Comments
Post a Comment