പെരുവണ്ണാമൂഴിയിൽ ഇടിമിന്നലിൽ ഗർഭിണിയായ ആട് ചത്തു
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ ശക്തമായ ഇടിമിന്നലിൽ ഗർഭിണിയായ ആട് ചത്തു. താഴത്തുവയൽ എഴുത്തുപുരക്കൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ആടാണ് മിന്നലേറ്റ ഉടൻ തന്നെ ചത്തത്. ഇന്നലെ വൈകീട്ടോടെ പ്രദേശത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ആണ് സംഭവം നടന്നത്.
സുരേഷിന്റെ വീടിനോട് ചേർന്നുള്ള ആലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ആട്. വൈകുന്നേരം മഴയ്‌ക്കൊപ്പം പെട്ടെന്നുണ്ടായ അതിശക്തമായ ഇടിമിന്നൽ ആലക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയപ്പോഴേക്കും ആട് ജീവനറ്റിരുന്നു. പ്രസവിക്കാറായ ആട് ചത്തത് കർഷകനായ സുരേഷിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സമീപകാലത്തായി വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നൽ തീവ്രത കൂടുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിൽ പ്രയാസത്തിലായ കർഷക കുടുംബത്തിന് അടിയന്തരമായി സർക്കാർ തലത്തിൽ നിന്നുള്ള ധനസഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment