മലയോരത്തെ തകർത്ത് ചുഴലിക്കാറ്റ്; വി-ഫാം നൽകിയ നിവേദനം സ്വീകരിച്ച് കൃഷിമന്ത്രി; ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
കൂരാച്ചുണ്ട്: മലയോര മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച പശ്ചാത്തലത്തിൽ, ദുരിതബാധിതരായ കർഷകർക്കായി പ്രത്യേക സർക്കാർ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ വി-ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ കൃഷിമന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി.കൂരാച്ചുണ്ട് കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കായക്കൊടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്.
ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കാവിലുംപാറ പഞ്ചായത്തിലെ കർഷകർക്ക് മാത്രം ഏകദേശം 50 കോടിയോളം രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വി-ഫാം നേതാക്കൾ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലബാറിൽ ഏറ്റവും കൂടുതൽ ഗ്രാമ്പൂ കൃഷിയുള്ള മേഖലയാണ് കാവിലുംപാറ. വൻതോതിൽ ഗ്രാമ്പൂ മരങ്ങൾ ഒടിഞ്ഞുവീണും വേരോടെ പിഴുതുപോയും കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗ്രാമ്പൂ കൃഷിയെക്കൂടി വിള ഇൻഷുറൻസ് പദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകിയതായി നിവേദനം സമർപ്പിച്ച വി-ഫാം നേതാക്കളായ ചെയർമാൻ ജോയി കണ്ണൻചിറ, സെക്രട്ടറി അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, വി.ടി. തോമസ് എന്നിവർ അറിയിച്ചു.

Comments
Post a Comment