വിവാഹവാർഷികാഘോഷം കൊലപാതകത്തിൽ കലാശിച്ചു; കാഴ്ചപരിമിതിയുള്ള അച്ഛനെ മകൻ അടിച്ചുകൊന്നു
വെള്ളറട: അമ്പൂരി കുരുവിക്കോണത്ത് കുടുംബ കലഹത്തിനിടെ മകൻ പിതാവിനെ കസേര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മാവൻ വർഗീസിനെ (58) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷാനുവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഷാനുവിന്റെ വിവാഹവാർഷിക ദിനമായിരുന്നു ശനിയാഴ്ച. വൈകുന്നേരം ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ആഘോഷങ്ങൾ നടന്നിരുന്നു. അതിഥികളെല്ലാം പിരിഞ്ഞുപോയതിന് പിന്നാലെ രാത്രി ഒൻപതരയോടെ മദ്യലഹരിയിലായിരുന്ന ഷാനു ഭാര്യയുമായി തർക്കത്തിലേർപ്പെട്ടു.
വഴക്ക് രൂക്ഷമായതോടെ, കാഴ്ച പരിമിതിയുള്ള തോമസ് എബ്രഹാം സമീപത്തു താമസിക്കുന്ന സഹോദരൻ വർഗീസിനെ സഹായത്തിനായി വിളിച്ചുവരുത്തുകയായിരുന്നു. വർഗീസ് എത്തി ഷാനുവിനെ ശാന്തനാക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ മകൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് അമ്മാവനെ കുത്തി. ഇത് തടയാൻ എത്തിയ പിതാവിനെ ഷാനു കയ്യിലിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് ക്രൂരമായി തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
അടിയേറ്റ് വീണ തോമസിനെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ഠനാഡിക്ക് കുത്തേറ്റ വർഗീസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തെത്തിയ വെള്ളറട പോലീസ് പ്രതിയെ വീട്ടിൽ വെച്ചുതന്നെ പിടികൂടി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ ഷാനുവിനെ റിമാൻഡ് ചെയ്തു.

Comments
Post a Comment