കൗൺസിലിംഗിന് പിന്നാലെ അരുംകൊല; കവിതയെ ഭർത്താവ് കൊലപ്പെടുത്തിയത് പൊലീസിന്റെ കണ്മുന്നിൽ വെച്ച്.
സഹീറാബാദ്: പൊലീസിന്റെ സാന്നിധ്യത്തിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സഹീറാബാദ് വെങ്കട്ടരമണ കോളനി സ്വദേശി കവിത (29) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാലി പട്ടേൽ സിദ്ധ റെഡ്ഡിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ നഗരമധ്യത്തിൽ വച്ച് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സിദ്ധ റെഡ്ഡിയുടെ ആക്രമണം.
പാനിപൂരി വിൽപനക്കാരനായ സിദ്ധ റെഡ്ഡിയും തയ്യൽ തൊഴിലാളിയായ കവിതയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ മാർച്ച് 27-ന് വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയുമായി കവിതയെ കാണാതായെന്ന് കാണിച്ച് സിദ്ധ റെഡ്ഡി സഹീറാബാദ് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മഹബൂബ് നഗറിലെ ജാഡ്‌ചെർലയിൽ പവൻ കുമാർ റെഡ്ഡി എന്ന യുവാവിനൊപ്പം കവിത താമസിക്കുന്നതായി കണ്ടെത്തി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സിദ്ധ റെഡ്ഡി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കവിത അത് ചെവിക്കൊണ്ടിരുന്നില്ല.
യുവാവിനൊപ്പം താമസിച്ചിരുന്ന കവിതയെ പൊലീസ് കണ്ടെത്തുകയും സ്റ്റേഷനിലെത്തിച്ച് കൗൺസിലിംഗ് നൽകുകയും ചെയ്തു. തുടർന്ന് കുടുംബത്തോടൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇരുവരും. പൊലീസിനൊപ്പം നടന്നുപോകുന്നതിനിടെ കൈവശം ഒളിപ്പിച്ചു വെച്ചിരുന്ന കത്തി ഉപയോഗിച്ച് സിദ്ധ റെഡ്ഡി കവിതയെ ആക്രമിക്കുകയായിരുന്നു. നടുറോഡിൽ വെച്ച് കവിതയുടെ കഴുത്തറുത്ത ശേഷം സിദ്ധ റെഡ്ഡി പൊലീസിന് കീഴടങ്ങി. രക്തം വാർന്നൊഴുകിയ നിലയിൽ കവിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. അമ്മ കൊല്ലപ്പെടുകയും അച്ഛൻ കൊലക്കേസിൽ അറസ്റ്റിലാവുകയും ചെയ്തതോടെ ഈ കുരുന്നുകൾ അനാഥമായി. നിലവിൽ കുട്ടികളെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വിട്ടിരിക്കുകയാണ്. കൊലക്കുറ്റം ചുമത്തി സിദ്ധ റെഡ്ഡിയെ കോടതി റിമാൻഡ് ചെയ്തു.
നഗരമധ്യത്തിൽ പൊലീസിന്റെ കണ്മുന്നിൽ വെച്ച് നടന്ന ഈ കൊലപാതകം സഹീറാബാദിലെ ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Comments
Post a Comment