"കൈ കഴുകാൻ ഇറങ്ങിയ യുവതിക്കും ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവിനും ദാരുണ അനുഭവം; കോഴിക്കോട് പാമ്പുകടിയിൽ പരിഭ്രാന്തി
( ചിത്രം Ai )
കോഴിക്കോട്: ജില്ലയിൽ വീണ്ടും പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. താമരശ്ശേരിയിലും ഉള്ളേരിയിലുമായി രണ്ടുപേർക്കാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പുകടിയേറ്റത്.
താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്നിൽ ശിൽപ (20) ആണ് കടിയേറ്റവരിൽ ഒരാൾ. ഇന്ന് രാത്രി 7.30-ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ സമയത്ത് വാട്ടർ ടാങ്കിന് സമീപത്ത് വെച്ചാണ് ശിൽപയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉള്ളേരി പുതിയോട്ടിൽ സുധീഷ് (42) ആണ് കടിയേറ്റ മറ്റൊരാൾ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് സുധീഷിന് വീട്ടുമുറ്റത്ത് വെച്ച് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർധിച്ചുവരുന്ന ചൂടും പാമ്പുകളുടെ സാന്നിധ്യവും
സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരികയാണ്. കടുത്ത ചൂട് കാരണം പാമ്പുകൾ തണുപ്പ് തേടി പുറത്തിറങ്ങുന്നതും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് വർധിച്ചതുമാണ് ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നത്.
സാധാരണയായി പാമ്പുകൾ ഇണചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ പാമ്പുകടിയും അത് മൂലമുള്ള മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ, നിലവിൽ കാലാവസ്ഥയിൽ വരുന്ന വലിയ മാറ്റങ്ങളും ചൂടിന്റെ വർധനവും സംസ്ഥാനത്ത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ വീട്ടുപരിസരങ്ങളിലും മറ്റും ഇറങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Comments
Post a Comment