വന്യമൃഗശല്യം രൂക്ഷം; മുതുകാട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം
ചക്കിട്ടപാറ: മുതുകാട് നാലാം ബ്ലോക്കിൽ തുടരുന്ന വന്യമൃഗശല്യത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, പാതിവഴിയിൽ നിൽക്കുന്ന തൂക്കുവേലി (hanging fencing) നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
വിഷുദിനത്തിൽ മുതുകാട് നാലാം ബ്ലോക്കിലെ കിഴക്കേ ഇല്ലപ്പറമ്പിൽ കണാരന്റെ വീടിനുനേരെ നടന്ന കാട്ടാന ആക്രമണമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. വീട് തകർക്കാൻ ശ്രമിക്കുന്നതിനിടെ കാർഷെഡിന്റെ ജി.ഐ. പൈപ്പ് നെഞ്ചിൽ തുളച്ചുകയറി ആന ചെരിഞ്ഞ സംഭവം പ്രദേശത്തെ വന്യജീവി ഭീഷണി എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഡി.എഫ്.ഒ., റെയ്ഞ്ച് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ ഫെൻസിങ് നിർമാണം വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, തുടർനടപടികളിൽ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഏപ്രിൽ 20-ന് വിപുലമായ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുമെന്ന ഉറപ്പ് പാലിക്കാത്തതിലും കടുത്ത പ്രതിഷേധമുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Comments
Post a Comment