കാടുമൂടി തകർന്ന് പെരുവണ്ണാമൂഴിയിലെ ഇറിഗേഷൻ ക്വാർട്ടേഴ്‌സുകൾ
ചക്കിട്ടപാറ: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച പെരുവണ്ണാമൂഴിയിലെ ക്വാർട്ടേഴ്‌സുകൾ നാഥനില്ലാ കളരിയായി മാറുന്നു. അറ്റകുറ്റപ്പണികളില്ലാതെ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കെട്ടിടങ്ങൾ ഇന്ന് കാടുമൂടി സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്.
1960-കളിൽ കുറ്റ്യാടി പദ്ധതിയുടെ തുടക്കകാലത്താണ് ഉദ്യോഗസ്ഥർക്കായി ഈ ക്വാർട്ടേഴ്‌സുകൾ നിർമിച്ചത്. അന്ന് താമസസൗകര്യങ്ങൾ കുറവായതിനാൽ പദ്ധതിയിലെ മൂന്ന് സബ് ഡിവിഷനുകൾക്ക് കീഴിലായി ഏഴിടങ്ങളിലായി 42 ക്വാർട്ടേഴ്‌സുകളാണ് ഉണ്ടായിരുന്നത്. എന്നാൽ കാലക്രമേണ ചുറ്റുവട്ടത്ത് താമസസൗകര്യങ്ങൾ വർധിച്ചതോടെ ജീവനക്കാർ ക്വാർട്ടേഴ്‌സുകൾ ഒഴിഞ്ഞുപോയി. ഇതോടെയാണ് ഈ കെട്ടിടങ്ങളുടെ കഷ്ടകാലം തുടങ്ങിയത്.
പേരാമ്പ്ര എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന് തൊട്ടടുത്തുള്ള ഈ ക്വാർട്ടേഴ്‌സുകൾ ഇന്ന് വെറും അസ്ഥികൂടങ്ങൾ മാത്രമാണ്.മിക്ക കെട്ടിടങ്ങളുടെയും ഓടുകളും മരങ്ങളും നശിച്ചു. ബാക്കിയുള്ളവ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.കാടുപിടിച്ച പറമ്പ് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറി. സമീപവാസികൾക്ക് പകർച്ചവ്യാധി ഭീഷണിയുയർത്തുന്ന നിലയിലാണ് ഇവിടം. വാതിലുകളും ജനാലകളും വാതിലുകളും ജനലുകളും ഫിറ്റിംഗ്‌സുകളും പലയിടത്തുനിന്നും മോഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
ഏഴു വർഷം മുൻപ് ഈ സ്ഥലത്തെ 60 സെന്റ് ഭൂമി കെ.എസ്.എഫ്.ഡി.സിക്ക് ലീസിനു നൽകി ഒരു മൾട്ടിപ്ലക്സ് തിയേറ്റർ സമുച്ചയം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ നിർമാണോദ്ഘാടനം ആർഭാടമായി നടന്നെങ്കിലും സാങ്കേതിക കുരുക്കുകളിൽപ്പെട്ട് പദ്ധതി പാതിവഴിയിൽ നിലച്ചു.

Comments
Post a Comment