അപകടമല്ല, ആസൂത്രിത ആക്രമണം; ചതിച്ചത് കൂടെയുണ്ടായിരുന്നവർ; സത്യം പുറത്തുകൊണ്ടുവന്ന് പോലീസ്
നെല്ലിയാമ്പതി: സൗഹൃദസംഘത്തിന്റെ വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിനെ ജീപ്പിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിലായി. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) പാടഗിരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തൃശ്ശൂർ അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ ജെയിംസിനാണ് (46) ഗുരുതരമായി പരിക്കേറ്റത്. നിലവിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.
ലോട്ടറി ഭാഗ്യം ആഘോഷമാക്കാൻ പോയവർ
കഴിഞ്ഞ ജനുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ജീവനക്കാരനായ സുഹൃത്തിന് ലോട്ടറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനായാണ് ജെയിംസും റിതുലും ഉൾപ്പെടുന്ന ഒൻപതംഗ സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. നെല്ലിയാമ്പതിയിലെ കാരപ്പാറ തൂക്കുപാലത്തിന് സമീപം പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി.
വഴക്കിനിടെ ജീപ്പിൽ നിന്ന് പുറത്തേക്ക്
മദ്യലഹരിയിലായിരുന്ന സംഘം നൂറടി ഭാഗത്തേക്ക് യാത്ര തുടരുന്നതിനിടെ ജീപ്പിനുള്ളിൽ വെച്ചും തർക്കം രൂക്ഷമായി. ഡ്രൈവർ ജീപ്പ് നിർത്തിയ സമയത്ത് റിതുൽ ജെയിംസിനെ ബലമായി പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെയിംസ് അബോധാവസ്ഥയിലായി.
മറച്ചുവെക്കാൻ ശ്രമം; കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം
ജെയിംസിന് പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും അപകടം സംഭവിച്ചതാണെന്ന രീതിയിലാണ് സുഹൃത്തുക്കൾ കാര്യങ്ങൾ അവതരിപ്പിച്ചത്. ഓരോരുത്തരും വ്യത്യസ്തമായ മൊഴികൾ നൽകിയത് ജെയിംസിന്റെ ബന്ധുക്കളിൽ സംശയമുണ്ടാക്കി. ഇതേത്തുടർന്നാണ് കുടുംബം പാടഗിരി പോലീസിൽ പരാതി നൽകിയത്.
പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കാഞ്ഞാണിയിലെ ബസ് തൊഴിലാളി സഹായ സമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവ്വമുള്ള ആക്രമണമാണെന്നും തെളിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Comments
Post a Comment