രാവിലെ കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: മലപ്പുറം കുരുവമ്പലത്തുനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ 19 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായ ഒരു റസിഡൻഷ്യൽ ഏരിയയിൽ കണ്ടെത്തിയത്. ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു..
മലപ്പുറത്തെ മഅ്ദിൻ കോളേജിൽ പഠിക്കുന്ന സിനാൻ, ചൊവ്വാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് സിനാന്റെ പിതാവ് കൊളത്തൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് ഇന്ന് തിരുവനന്തപുരത്തുനിന്ന് ദാരുണമായ വാർത്ത എത്തുന്നത്..
മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴിഞ്ഞ പറമ്പിലാണ് ശരീരം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് സിനാന്റെ സാധനസാമഗ്രികൾ കണ്ടെടുത്തിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചു.
തിരുവനന്തപുരത്തെ ദൃശ്യങ്ങളിൽ സിനാൻ ഒരു കുപ്പിയിൽ പെട്രോളിന് സമാനമായ ദ്രാവകവുമായി നടന്നുപോകുന്നത് പതിഞ്ഞിട്ടുണ്ട്. സിനാൻ എങ്ങനെയാണ് തിരുവനന്തപുരത്ത് എത്തിയതെന്നും, മരണത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്നും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്..

Comments
Post a Comment