പാചകവാതക ക്ഷാമം: പെരുവണ്ണാമൂഴിയിലെ ഏക ഹോട്ടൽ അടച്ചുപൂട്ടുന്നു; വിനോദസഞ്ചാരികളും ജീവനക്കാരും പ്രതിസന്ധിയിൽ
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശകർക്കും പ്രദേശവാസികൾക്കും ഏക ആശ്രയമായിരുന്ന ഹോട്ടൽ പാചകവാതക ക്ഷാമത്തെത്തുടർന്ന് അടച്ചുപൂട്ടുന്നു. വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകാത്തതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വലിയ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് ഒടുവിൽ പൂട്ടേണ്ടി വന്നത്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്കായി പേരാമ്പ്രയിലെ ഗ്യാസ് ഏജൻസിയെ സമീപിച്ചെങ്കിലും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. വിറകും മറ്റും ഉപയോഗിച്ച് പാചകം ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചെലവ് വർദ്ധനവുമാണ് ഹോട്ടൽ പൂർണ്ണമായും നിർത്തലാക്കാൻ ഉടമയെ പ്രേരിപ്പിച്ചത്.
മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുവണ്ണാമൂഴിയിൽ പ്രതിദിനം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഏക ഭക്ഷണശാല കൂടി അടച്ചതോടെ ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്തുന്ന സഞ്ചാരികൾ ഭക്ഷണത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
ഹോട്ടൽ പൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന പത്തോളം ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലായി. ടൂറിസം സീസൺ സജീവമായിരിക്കെ ഉണ്ടായ ഈ അപ്രതീക്ഷിത പ്രതിസന്ധി പ്രദേശത്തെ മറ്റു ചെറുകിട വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്

Comments
Post a Comment