സ്വന്തം ജീവനല്ല, ആ കുരുന്നുകളാണ് വലുത്; പിടയുന്ന നെഞ്ചുമായും ബസ് സുരക്ഷിതമായി നിർത്തി ഡ്രൈവർ യാത്രയായി
കൊട്ടാരക്കര: സ്വന്തം ജീവൻ്റെ അവസാന നിമിഷത്തിലും താൻ കാത്തുസൂക്ഷിക്കുന്ന കുരുന്നുകളുടെ സുരക്ഷയെക്കുറിച്ച് മാത്രം ചിന്തിച്ച ഒരു വലിയ മനുഷ്യൻ വിടവാങ്ങി. ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂളിലെ ബസ് ഡ്രൈവറും, കുര സ്വദേശിയുമായ രാജേന്ദ്രൻ (62) ആണ് ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. മരണത്തിന് തൊട്ടുമുൻപും അദ്ദേഹം കാട്ടിയ മനോധൈര്യം ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്..
'കഴിഞ്ഞ ദിവസം രാവിലെ കൊട്ടാരക്കര സ്ട്രീറ്റിൽ വെച്ച് സ്കൂൾ ബസ് പിന്നോട്ട് എടുത്ത് തിരിക്കുന്നതിനിടയിലാണ് രാജേന്ദ്രന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തൻ്റെ ബസിൽ നിറയെ കുരുന്നുകളാണെന്ന തിരിച്ചറിവിൽ, അതിയായ പ്രയാസപ്പെട്ടാണെങ്കിലും അദ്ദേഹം വാഹനം സുരക്ഷിതമായി ഓഫ് ചെയ്തു.'
ശരീരം തളർന്നു വീഴുമ്പോഴും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ബസ് നിർത്തിയ ശേഷം അദ്ദേഹം സീറ്റിലേക്ക് കുഴഞ്ഞിരിക്കുക ആയിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..
കഴിഞ്ഞ 12 വർഷമായി ബി.ആർ.എം സ്കൂളിലെ ജീവനക്കാരനാണ് രാജേന്ദ്രൻ. വെറുമൊരു ഡ്രൈവർ എന്നതിലുപരി കുട്ടികളോട് അങ്ങേയറ്റം സ്നേഹത്തോടും, കരുതലോടെയും പെരുമാറിയിരുന്ന അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട 'രാജേന്ദ്രൻ ചേട്ടൻ' ആയിരുന്നു. തൻ്റെ അവസാന യാത്രയിലും ആ കരുതൽ മുറുകെ പിടിച്ചാണ് അദ്ദേഹം മടങ്ങിയത്..

Comments
Post a Comment