ചികിത്സ നിഷേധിച്ചത് 'അന്യപുരുഷൻ കാണുമെന്ന്' പറഞ്ഞ്; മൃതദേഹത്തോടും അനാദരവ്: ഇബ്രാഹിമിനെതിരെ ഗുരുതര ആരോപണങ്ങൾ
ചാവക്കാട്: പ്രസവാനന്തര പരിചരണവും കൃത്യമായ ചികിത്സയും ലഭിക്കാതെ യുവതി മരിച്ച സംഭവം അക്യുപങ്ചർ മാഫിയയുടെ ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര ആരോപിച്ചു. അന്യപുരുഷന്മാർ കാണുന്നത് മുഹ്സീനയ്ക്ക് ഇഷ്ടമല്ലെന്ന് വിശ്വസിപ്പിച്ചാണ് ഭർത്താവ് ഇബ്രാഹിം അലോപ്പതി ചികിത്സ നിഷേധിച്ചതെന്നും ഇതിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അലോപ്പതി മരുന്നുകൾ കഴിച്ചതാണ് മരണകാരണമെന്ന് വരുത്തിത്തീർക്കാൻ ഇബ്രാഹിമും വ്യാജ ചികിത്സ നൽകിയ റുവൈദ ഫൈസലും ശ്രമിച്ചതായി പിതാവ് പറഞ്ഞു. "തന്റെ ഭാര്യയുടെ മൃതദേഹം പോലും അന്യപുരുഷന്മാർ കാണരുതെന്ന് പറഞ്ഞ് ഇബ്രാഹിം വീട്ടിൽ പ്രശ്നമുണ്ടാക്കി. മൃതദേഹം കൊണ്ടുവന്ന സമയത്ത് അവിടെയെത്തിയ ഇയാളെ ഒടുവിൽ നാട്ടുകാർ ചേർന്നാണ് അവിടെനിന്നും ഓടിച്ചുവിട്ടത്," ഉസ്മാൻ വ്യക്തമാക്കി.
ആശുപത്രിയിൽ നിന്നുണ്ടായ മുറിവുകളാണ് മരണകാരണമെന്ന ഇബ്രാഹിമിന്റെ മൊഴി പൂർണ്ണമായും തെറ്റാണെന്നും, മുഹ്സീനയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇയാൾ സമ്മതിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഇബ്രാഹിമിന് ശിക്ഷ ലഭിച്ചാൽ മാത്രം പോരാ, അശാസ്ത്രീയമായ ഇത്തരം ചികിത്സാരീതികൾ വഴി ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ പൊതുജനം ബോധവാന്മാരാകണം. റുവൈദ ഫൈസലിനെയും സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മുഹ്സീനയുടെ കുടുംബം നൽകിയ പരാതിയിൽ ചാവക്കാട് പോലീസ് കേസെടുത്തു. ഭർത്താവ് ഇബ്രാഹിം ഇപ്പോൾ റിമാൻഡിലാണ്.ശാസ്ത്രീയ ചികിത്സ നിഷേധിച്ച് വ്യാജ അക്യുപങ്ചർ ചികിത്സ നൽകി മരണം സംഭവിക്കാൻ ഇടയാക്കി.

Comments
Post a Comment