കല്ലാനോട് ഹാച്ചറി വികസനം: രണ്ടാം ഘട്ടത്തിനായി 55.35 ലക്ഷം രൂപ അനുവദിച്ചു

 


​കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ശുദ്ധജല ഹാച്ചറിയായ കല്ലാനോട് ഹാച്ചറിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 55.35 ലക്ഷം രൂപ അനുവദിച്ചു. നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ആർ.ഐ.ഡി.എഫ് (RIDF Tranche-28) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.

​ഹാച്ചറിയുടെ വികസനത്തിനായി അനുവദിച്ച ആകെ തുകയിൽ 95 ശതമാനവും നബാർഡ് വിഹിതമാണ്.

​നബാർഡ് വിഹിതം: 52.58 ലക്ഷം രൂപ (95%)

​സംസ്ഥാന സർക്കാർ വിഹിതം: 2.76 ലക്ഷം രൂപ (5%)

​2024 ഓഗസ്റ്റ് 1 മുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പദ്ധതിക്കായി ചെലവഴിച്ച തുകയുടെ നാലാം ഗഡു റീ-ഇംബേഴ്‌സ്‌മെന്റ് (Reimbursement) ആയിട്ടാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിനായി നേരത്തെ 19.81 കോടി (1981 ലക്ഷം) രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഫിഷറീസ് ഡയറക്ടർ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് റിലീസ് ചെയ്തത്.

 ​  കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹാച്ചറിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1986-ൽ ജലസേചന വകുപ്പ് 0.94 ഹെക്ടർ ഭൂമി പെരുവണ്ണാമൂഴി എസ്.സി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഫിഷ് സീഡ് ഫാം നിർമ്മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കൈമാറി.

​ 1994-ൽ ഇൻഡോ-ജർമ്മൻ പ്രോജക്ടിന്റെ ഭാഗമായാണ് പെരുവണ്ണാമൂഴി എസ്.സി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ഹാച്ചറി പ്രവർത്തനം ആരംഭിച്ചത്.


​നിലവിൽ കാർപ് മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്പാദനവും അനബാസ്, പങ്കേഷ്യസ്, തിലാപ്പിയ എന്നീ ഇനങ്ങളുടെ പരിപാലനവുമാണ് ഇവിടെ നടക്കുന്നത്. പ്രതിവർഷം 36 ലക്ഷം ഫിംഗർലിംഗ്‌സ് വലുപ്പത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാനുള്ള ശേഷി ഈ ഹാച്ചറിക്കുണ്ട്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഉത്തര കേരളത്തിലെ മത്സ്യകർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുതൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി