കൈകോർത്തു നടന്ന ആ കൈകൾ പെട്ടെന്ന് വേർപെട്ടു; മക്കൾക്കായി കരുതിവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ ഹോമിച്ച് ഗോപിക യാത്രയായി..
കൊച്ചി: പുലർച്ചെ 5.45... വൈറ്റില ഹബ്ബിൽ കൂട്ടുകാരിയെ യാത്രയാക്കി, പുലർകാലത്തെ തണുപ്പിൽ പരസ്പരം കൈകോർത്ത് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. എന്നാൽ വിധി അവർക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. വൈറ്റില കടവന്ത്ര റോഡിൽ വെൽകെയർ ആശുപത്രിക്ക് സമീപമുണ്ടായ ദാരുണമായ അപകടത്തിൽ കൊല്ലം പുത്തൂർ സ്വദേശിനി ഗോപിക ജയൻ (31) ആണ് മരിച്ചത്. നിയന്ത്രണം വിട്ട യൂബർ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങിയായിരുന്നു അന്ത്യം..
ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു അപകടം നടന്നത്. വൈറ്റില ഹബ്ബിൽ മറ്റൊരു സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്നു ഗോപികയും തൃശൂർ സ്വദേശിനി മൊസീനയും. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇവർ നടക്കുകയായിരുന്ന ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ മൊസീന ചികിത്സയിലാണ്..
ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതിനിന്ന കരുത്തുറ്റ വ്യക്തിത്വമായിരുന്നു ഗോപിക. 6 വർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മനുമോഹൻ മരിച്ചതാണ്. തുടർന്ന് തന്റെ രണ്ട് മക്കളായ ശബരിനാഥ് (9), ആര്യനാഥ് (8) എന്നിവർക്ക് അമ്മയും അച്ഛനുമായി ജീവിക്കുകയായിരുന്നു ഗോപിക. എം.സി.എ പഠനം പൂർത്തിയാക്കി 5 മാസം മുൻപാണ് വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മാറ്റാൻ ശ്രമിക്കവെയാണ് മരണം വിരുന്നെത്തിയത്..
അപകടം നടന്നയുടൻ സമീപത്തെ ജിമ്മിലുണ്ടായിരുന്നവരും ബൈക്ക് യാത്രക്കാരും ചേർന്ന് ഗോപികയെ ആശുപത്രിയില്‍ ല്‍ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു നിമിഷത്തെ അശ്രദ്ധ പൊലിപ്പിച്ചത് ഒരു യുവതിയുടെ ജീവിതം മാത്രമല്ല, 2 കുഞ്ഞുങ്ങളുടെ തണൽ കൂടിയാണ്..

Comments
Post a Comment