ആ കണ്ണുനീർ തുള്ളികൾക്ക് സ്നേഹത്തിന്റെ മധുരം; ജസ്റ്റിന്റെയും ഫെബയുടെയും ജീവിതം




സ്നേഹത്തിന് ഏത് മാറാരോഗത്തേയും മാറ്റാനുള്ള കഴിവുണ്ട് എന്ന് പറയുന്നത് വെറുതേയല്ല. കൊട്ടാരക്കര സ്വദേശിയായ ഫേബ മരണത്തിന്റെ വക്കിൽ നിന്നും ക്യാന്സറിനെ അതിജീവിച്ചു തിരിച്ചു വന്നത് ഒരു മഹാത്ഭുതം എന്ന് തന്നെ പറയേണ്ടി വരും. 3 പെൺകുട്ടികളുള്ള ഒരു സാധാരണ കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു ഫേബ. പഠനം കഴിഞ്ഞു നിന്നപ്പോൾ തന്നെ ജസ്റ്റിൻ എന്ന യുവാവുമായി വിവാഹം ഉറപ്പിച്ചെങ്കിലും തന്റെ വീട് ഒന്ന് കരക്ക് എത്തിച്ചിട്ട് മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു ഫെബ. 

അങ്ങനെയിരിക്കെ സൗദിയിൽ നേഴ്സ് ആയി ജോലി ശെരിയായി. ജോലി സ്ഥിരമായെന്ന് കണ്ടപ്പോൾ ഫെബ തന്റെ സ്വപ്നങ്ങൾ ഓരോന്നായി എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തനിക്ക് കാൻസർ ആണെന്ന് ഫെബ തിരിച്ചറിഞ്ഞത്. തകർന്ന് പോയി ആ പെൺകുട്ടി.

വീടിന്റെ പണി, കാറിന്റെ ലോൺ, ഹൃദ്രോഗിയായ അപ്പൻറെ ചികിത്സ, തന്റെ ജോലിയെ മാത്രം ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബം, മാസങ്ങൾക്കപ്പുറം നടത്താൻ ഉറപ്പിച്ച വിവാഹം. ഇതെല്ലം ആ പെൺകുട്ടിയുടെ മനസ്സിലൂടെ കടന്നുപോയി. വല്ലാത്ത സങ്കടം തോന്നിയെങ്കിലും അവൾ കരഞ്ഞില്ല. ഉടനെ തന്നെ നാട്ടിലെത്തി തുടർപരിശോധനകൾ നടത്തി. ഹോഡ്ജ്കിൻസ് ലിംഫോമ എന്ന കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. അന്നു വൈകിട്ടു തന്നെ ഫെബയുടെ പപ്പ ജസ്റ്റിന്റെ വീട്ടിൽ വിളിച്ചു. ‘മകൾക്കു കാൻസർ ആണ്, നിങ്ങളുടെ മകനു വേറെ വിവാഹം നോക്കിക്കോളൂ’ എന്നു പറഞ്ഞു. പക്ഷേ, ആരും വിചാരിക്കാത്തൊരു മറുപടി ആണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. 

"ജസ്റ്റിന് ഫെബയെ തന്നെ വിവാഹം കഴിച്ചാൽ മതി എന്നാണ് അവൻ പറയുന്നത്, ഫെബക്ക് ഇപ്പോൾ വേണ്ടത് മാനസിക പിന്തുണയാണ്, നമുക്ക് എത്രയും വേഗം ഈ വിവാഹം നടത്താം. അതാകുമ്പോൾ അവന് എപ്പോഴും അവക്കൊപ്പം ഉണ്ടായിരിക്കാൻ സാധിക്കുമല്ലോ." ജസ്റ്റിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ഫെബയുടെ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത ഒരു അവസ്ഥയിലാണ് ജസ്റ്റിൻ ഫെബയെ സ്വീകരിക്കാൻ തയ്യാറാകുന്നത്. ബന്ധുക്കൾ വഴി ജസ്റ്റിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ ജസ്റ്റിൻ തയ്യാറല്ലായിരുന്നു.

ചികിത്സ വൈകിപ്പിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അധികം വൈകിപ്പിക്കാതെ തന്നെ ബന്ധുക്കളെ വിളിച്ചു കൂട്ടി വിവാഹം നടത്തി. പിറ്റേ ദിവസം ഹണി മൂണായി നേരെ പോയത് വെല്ലൂരിലേക്ക് ചികിത്സക്കായി. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ബയോപ്സി ഫലവുമായി കാണാൻ വന്ന പുതുപ്പെണ്ണും ചെറുക്കനും അവിടുത്തെ ഡോക്ടർമാർക്ക് കൗതുകമായിരുന്നു. അർബുദം നാലാം സ്റ്റേജിലാണ്. പക്ഷേ പെറ്റ് സി ടി എടുത്ത ഡോക്ടർ പറഞ്ഞു " സാരമില്ല, നിങ്ങളിതിനെ അതിജീവിക്കും, നിങ്ങളുടെ ഈ ജീവിതകഥ ഒരുപാടു പേർക്ക് പ്രചോദനം ആയിരിക്കും". ആ വാക്കുകൾ വലിയ ആശ്വാസമായിരുന്നു.

പിന്നീടങ്ങോട്ട് കീമോയുടെയും വേദനയുടേയും ദിനങ്ങളായിരുന്നു. മോർഫിൻ എടുത്താൽ പോലും കുറയാത്ത വേദനയും ശർദിയുമായി ഫെബ കട്ടിലിൽ പുളയുമ്പോൾ താഴെ അവളുടെ ശർദിൽ കോരുന്ന ജസ്റ്റിനെ നോക്കി അവൾ അത്ഭുതപെട്ടിട്ടുണ്ട്. ഇതിനും മാത്രം സ്നേഹം ലഭിക്കാൻ താൻ എന്ത് പുണ്യമാണ് ചെയ്തതെന്ന് ഓർത്തു. ജസ്റ്റിന്റെ അച്ഛനും അമ്മയും ഒരുപാട് രാത്രികൾ അവൾക്കുവേണ്ടി ഉറക്കമിളച്ചു. ജോലി പോലും ഉപേക്ഷിച്ചു ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ ജസ്റ്റിൻ അവളെ നോക്കി. എപ്പോഴും കൂടെ കാണും. കുളിപ്പിക്കും. ഭക്ഷണം കഴിപ്പിക്കും. അൽപം ആശ്വാസം തോന്നുന്ന ദിവസങ്ങളിൽ അവളേയും കൊണ്ട് ചെറിയ യാത്രകൾ പോകും. 

അങ്ങനെ 12 ആമത്തെ കീമോയും കഴിഞ്ഞ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ഗുരുതരമായ അണുബാധ പിടിപെടുന്നത്. ബിപിയും ഹൃദയമിടുപ്പുമെല്ലാം താളംതെറ്റി, മരുന്നുകളൊന്നും ഏൽക്കുന്നില്ല. അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിൽ കുറേ ദിവസങ്ങൾ കഴിച്ചു കൂട്ടിയെങ്കിലും അവൾ തിരിച്ചുവന്നു. കാരണം അവളുമൊത്തുള്ള ഒരു ജീവിതം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുത്തൻ ഉണ്ട്. വിധിയെ തോൽപ്പിച്ച് അവൾക്ക് തിരിച്ചുവരാതെ ഇരിക്കാൻ ആകുമായിരുന്നില്ല. ഒരുപക്ഷേ അവരുടെ സ്നേഹത്തിന് മുന്നിൽ വിധി എഴുതിയ ദൈവം പോലും ഒന്ന് കണ്ണടച്ചിട്ടുണ്ടാകാം.

രോഗം ഭേദമായെങ്കിലും ഒരു കുഞ്ഞിനായി അഞ്ചു വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഡോക്റ്റർമാർ പറഞ്ഞത്. എന്നാൽ അവിടേയും അത്ഭുതം സംഭവിച്ചു, ആ വർഷം തന്നെ ഫെബ ഗർഭിണിയായി. കുഞ്ഞിനൊപ്പം ഒരു വലിയ ഫൈബ്രോയ്ഡ് കൂടി വളരുന്നത് ആശങ്ക ഉണ്ടാക്കിയെങ്കിലും ഒരു കുഴപ്പവുമില്ലാതെ 2024 മാർച്ചിൽ ഫെബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി