താമരശ്ശേരിയെ നടുക്കി യുവാവിന്റെ അഴിഞ്ഞാട്ടം; കാറും ബസ്സും തകർത്തു, ഒടുവിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു!
താമരശ്ശേരിയിൽ രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ അക്രമപരമ്പര. വെള്ളിമണ്ണ സ്വദേശിയായ അബ്ദുൾ റാസിഖ് ആണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയത്.
സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത് വെള്ളിമണ്ണയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മറ്റൊരു വണ്ടി മോഷ്ടിച്ചുകൊണ്ടുവന്ന് ഇയാൾ ഇടിച്ചു തകർത്തു. ഇതിനുപിന്നാലെ സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടാനും ഇയാൾ ശ്രമിച്ചു. അക്രമം അവിടെയും അവസാനിച്ചില്ല; താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിനുള്ളിൽ അതിക്രമിച്ചു കയറിയ ഇയാൾ ബസ്സിലെ വയറിംഗും സീറ്റുകളും നശിപ്പിച്ചു. കയ്യിൽ വാളുമായി പല വീടുകളുടെ മുന്നിലും ഇയാൾ ഭീതി പടർത്തി നിന്നിരുന്നതായും വിവരമുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ പരപ്പൻപൊയിലിൽ വെച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായതിന്റെ ആശ്വാസത്തിലാണ് താമരശ്ശേരി സ്വദേശികൾ.

Comments
Post a Comment