മാതാപിതാക്കളുടെ വിവാഹവാർഷികം കണ്ണീർക്കടലായി,
ഒരു കുടുംബത്തിന്റെ സന്തോഷം ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് പടിഞ്ഞാറൻ ഡൽഹി. മാതാപിതാക്കളുടെ വിവാഹവാർഷികം ആഘോഷിക്കാൻ പൂക്കളും കേക്കുമായി കാത്തിരുന്ന കുടുംബത്തിന് മുന്നിലെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ മകന്റെ ശരീരമായിരുന്നു. 25 വയസ്സുകാരനായ കമൽ ധ്യാനിയാണ് അധികൃതരുടെ അനാസ്ഥ കുഴിച്ച 15 അടി താഴ്ചയുള്ള മരണക്കുഴിയിൽ വീണ് മരിച്ചത്..
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കമൽ തന്റെ ഇരട്ടസഹോദരൻ കരണിനെ വിളിച്ചിരുന്നു. 'ഇതാ 15 മിനിറ്റിനുള്ളിൽ ഞാൻ എത്തും, അമ്മയോട് ചപ്പാത്തി ഉണ്ടാക്കി വെക്കാൻ പറയൂ' എന്നായിരുന്നു ആവേശത്തോടെയുള്ള അവസാന വാക്കുകൾ. വിവാഹ വാർഷികാഘോഷത്തിനായി മെഴുകുതിരികൾ, തെളിച്ചും ഭക്ഷണം ഒരുക്കിയും ആ കുടുംബം ഉമ്മറത്ത് കാത്തിരുന്നു. എന്നാൽ മിനിറ്റുകൾ മണിക്കൂറുകളായിട്ടും കമൽ എത്തിയില്ല. പലതവണ ഫോൺ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ ആഘോഷവീട് ആശങ്കയുടെ നിഴലിലായി..
ഡൽഹി ജലവിഭവ വകുപ്പിന്റെ പൈപ്പ്‌ലൈൻ ജോലിക്കായി റോഡിൽ എടുത്ത 15 അടി താഴ്ചയുള്ള കുഴിയാണ് കമലിന്റെ ജീവനെടുത്തത്. രാത്രിയുടെ മറവിൽ ഇത്രയും വലിയ കുഴിയുണ്ടെന്ന് തിരിച്ചറിയാൻ പാകത്തിൽ യാതൊരു മുന്നറിയിപ്പ് ബോർഡുകളോ, വെളിച്ചമോ അവിടെ ഉണ്ടായിരുന്നില്ല. തന്റെ അധ്വാനം കൊണ്ട് ഒരു വർഷം മുൻപ് ജന്മദിനത്തിൽ സ്വന്തമാക്കിയ ബൈക്കിലായിരുന്നു കമലിന്റെ മടക്കയാത്ര. പിറ്റേന്ന് പുലർച്ചെ പോലീസ് കണ്ടെടുത്തപ്പോഴാണ് ആ കുടുംബത്തിന്റെ പ്രതീക്ഷകൾ പാടേ തകർന്നത്..
ഒരു കോൾ സെന്റർ ജീവനക്കാരനായിരുന്ന കമൽ, കുടുംബത്തിന്റെ വലിയ താങ്ങായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അധികൃതർ വരുത്തിവെച്ച ഈ വലിയ വീഴ്ചയ്ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു സന്തോഷനിമിഷം ദുരന്തമായി മാറിയ ഈ വാർത്ത ഡൽഹിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

Comments
Post a Comment