ആ ചിരി, മധുരമുള്ള ഒരു ചുംബനം, അമ്മെ എന്നുള്ള ആ വിളി, ഇനി ആ വീട്ടിൽ ഇല്ല.. വേദനയെ ഒഴുവാക്കി അവൻ മടങ്ങി
മരുന്നിന്റെ കൈപ്പും, ആശുപത്രികിടക്കയിലെ വേദനകളും ഇല്ലാത്ത ലോകത്തേക്ക് ആ 10 വയസ്സുകാരൻ യാത്രയായിരിക്കുന്നു. അമ്മയുടെ മാറിലെ ചൂടേറ്റ് ഉറങ്ങേണ്ട പ്രായത്തിൽ, മരണത്തിന്റെ തണുപ്പിലേക്ക് ആ കുഞ്ഞുജീവൻ മടങ്ങുമ്പോൾ അത് കണ്ടുനിൽക്കുന്ന ഏതൊരു ഹൃദയത്തെയും തകർക്കുന്ന കാഴ്ചയാണ്..
അനുവാദമില്ലാതെ കടന്നുവരുന്ന 'കാൻസർ' എന്ന മഹാമാരി നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ മുറിവുകളുണ്ടാക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് കിച്ചുവിന്റെ ഈ വേർപാട്. കുഞ്ഞെന്നോ മുതിർന്നതെന്നോ ഭേദമില്ലാതെ, പിഞ്ചുജീവനുകളെ പോലും കാർന്നുതിന്നുന്ന ഈ രോഗം ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളെയും, സന്തോഷത്തെയുമാണ് കവർന്നെടുത്തിരിക്കുന്നത്.
തനിക്ക് വന്നത് എന്ത് രോഗമാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ, മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും വിട്ടുപിരിയേണ്ടി വന്ന ആ കുഞ്ഞിന്റെ അവസ്ഥ ഭയാനകമാണ്. ഇനി ആ വീട്ടിൽ കിച്ചുവിന്റെ ചിരിയില്ല, കൊഞ്ചലുകളില്ല, 'അമ്മേ' എന്ന വിളിയില്ല. മധുരം നുണയേണ്ട പ്രായത്തിൽ മരുന്നിന്റെ കൈപ്പുനീർ കുടിക്കേണ്ടി വന്ന ആ പിഞ്ചോമനയെ ഓർത്ത് ഒരു നാടാകെ വിങ്ങുകയാണ്..
പെരിങ്ങിലിപ്പുറം മുരളിഭവനത്തിൽ മുരളിധരൻ പിള്ളയുടെ കൊച്ചുമകനും, ആദിഭദ്രത്തിൽ ആദർശ് പിള്ളയുടെയും ശ്രീലക്ഷ്മിയുടെയും പ്രിയപുത്രനുമായ ആഭിത് പിള്ള (10) വിടവാങ്ങിയിരിക്കുന്നു. അസുഖത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും..'

Comments
Post a Comment