ദൈവത്തിനെന്തിനാ സാർ പണം..? പാനൂർ പൊലീസിനോടും, ക്ഷേത്ര ഭാരവാഹികളാടും മോഷ്ടാവിൻ്റെ ചോദ്യം
പതിനേഴാം വയസിൽ മോഷണത്തിനിറങ്ങിയതാണ് നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള. പലതരം മോഷണ ജീവിതത്തിനിടെ 10 വർഷത്തെ ജയിൽ വാസവുമുണ്ട്. എലാങ്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, പുത്തൂർ കുയിമ്പിൽ ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ്, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി വിവിധയിടങ്ങളിൽ ക്ഷേത്ര മോഷണങ്ങൾ നടത്തിയ പ്രതിയെ വളരെ സാഹസപ്പെട്ടാണ് പൊലീസ് പിടികൂടിയത്. അഞ്ച് ദിവസത്തോളം മംഗലാപുരത്ത് ക്യാമ്പ് ചെയ്ത പൊലീസ് മംഗലാപുരത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സഹായവും തേടിയിരുന്നു. ഇവർ നൽകിയ സൂചനകളെ തുടർന്നാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പിടികൂടി പാനൂർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ദൈവത്തിനെന്താ പണമെന്ന് അബ്ദുള്ള ചോദിച്ചത്. ഭക്തർ നൽകിയ പണമാണ്. പീന്നീടത് ദൈവത്തിൻ്റേതാണ്. ദൈവത്തിനെന്തിനാണ് പണമെന്ന് തന്നെ കാണാനെത്തിയ ക്ഷേത്രം ഭാരവാഹികളോടും അബ്ദുള്ള ചോദിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ കയറി മോഷ്ടിക്കുമൊ എന്ന ക്ഷേത്രം ഭാരവാഹിയുടെ ചോദ്യത്തിന് എല്ലായിടത്തും കയറുമെന്നായിരുന്നു മറുപടി. അക്ഷരാർത്ഥത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പൊൻകുരിശു തോമ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു അബ്ദുള്ളയുടെ പ്രകടനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലും അബ്ദുള്ളക്കെതിരെ പരാതികളും, കേസുകളുമുണ്ട്. ഒരു മകൾ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന അബ്ദുള്ളക്ക് പക്ഷെ വർഷങ്ങളായി വീടുമായി ബന്ധമൊന്നുമില്ല. വടകരയിൽ ക്ഷേത്ര മോഷണം നടത്തി അറസ്റ്റിലായ അബ്ദുള്ള ഈയിടെ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം തുടർന്നത്. പാനൂർ സി.ഐ എംവി ഷീജു, എസ്.ഐമാരായ പി.ആർ ശരത്ത്, മരിയ പ്രിൻസ്, എ.എസ്ഐമാരായ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment