തൻ്റെ പ്രിയതമയ്ക്കൊപ്പം മണ്ണിൽ അലിഞ്ഞുചേരാൻ വിധിക്കപ്പെട്ട പ്രണയം,അവർ യാത്രയായി, ഒരേ മണ്ണിൽ ഒരുമിച്ച്.
മൊറാദാബാദ്: മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യവുമായി, മനസ്സുനിറയെ സ്വപ്നങ്ങളുമായി നാട്ടിലേക്ക് വിമാനം കയറുമ്പോൾ അർമാൻ കരുതിയിരുന്നില്ല താൻ മടങ്ങുന്നത് മരണത്തിലേക്കാണെന്ന്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ പ്രണയിനിയും അധ്യാപികയുമായ കാജൽ എന്ന യുവതിക്കൊപ്പം ജീവിതം തുടങ്ങാനിരുന്ന അർമാന്റെ സ്വപ്നങ്ങൾ ഇന്ന് ഗംഗാതീരത്തെ ഒരു കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളുകയാണ്.
4 വർഷത്തോളം സൗദി അറേബ്യയിലെ മദീനയിൽ ടൈലുകൾ പാകുന്ന ജോലി ചെയ്താണ് 26 വയസ്സുകാരനായ അർമാൻ തന്റെ കുടുംബത്തെ പോറ്റിയിരുന്നത്. അധ്യാപികയായ കാജലുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്ന അർമാൻ, അവളെ ജീവിതസഖിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും മാസങ്ങൾക്ക് മുൻപ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയത്. എന്നാൽ മതം തീർത്ത വേലിക്കെട്ടുകൾ അവരുടെ പ്രണയത്തിന് മുന്നിൽ വില്ലനായി മാറി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ ആ കൃത്യം നടന്നത്. കാജലിന്റെ വീട്ടിൽ വെച്ച് ഇരുവരെയും പിടികൂടിയ സഹോദരങ്ങൾ ദയയേതുമില്ലാതെ അവരുടെ ജീവനെടുത്തു. അർമാൻ തുന്നിക്കൂട്ടിയ സ്വപ്നങ്ങളെയും അവർ നെയ്ത മോഹങ്ങളെയും നിശബ്ദമാക്കിയ പ്രതികൾ, തെളിവ് നശിപ്പിക്കാനായി ശരീരം ഗംഗാ നദിക്കരയിലേക്ക് കൊണ്ടുപോയി. അവിടെ ഒരേ കുഴിമാടം വെട്ടി ഇരുവരെയും ഒന്നിച്ചു കുഴിച്ചുമൂടി..
അർമാനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിലാണ് കേരളത്തെപ്പോലും ഞെട്ടിക്കുന്ന ഈ ദുരഭിമാനക്കൊല പുറത്തറിഞ്ഞത്. കാജലിന്റെ അച്ഛനെയും 3 സഹോദരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ തന്നെയാണ് കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്..
മദീനയിലെ പുണ്യഭൂമിയിൽ നിന്ന് അധ്വാനിച്ചുണ്ടാക്കിയ ജീവിതം പ്രിയതമയ്ക്കൊപ്പം പങ്കിടാൻ കൊതിച്ച യുവാവിനും, പ്രണയിച്ച കുറ്റത്തിന് ജീവൻ നൽകേണ്ടി വന്ന യുവതിക്കും വിധി കരുതിവെച്ചത് കണ്ണുനീർ പടരുന്ന ഈ അന്ത്യമായിരുന്നു...

Comments
Post a Comment