മംഗല്യപ്പന്തലിൽ കാത്തിരുന്നത് മരണം, താലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരന്‍ യാത്രയായി.
തിരുവനന്തപുരം: സന്തോഷത്തിന്റെ ആകാശം തൊട്ടുനിൽക്കെ, ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ആ വാർത്തയെത്തി, രാഗേഷ് ഇനിയില്ല. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലേക്ക്, പ്രിയതമയുടെ കഴുത്തിൽ താലി ചാർത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് മരണം ആ യുവാവിനെ തട്ടിയെടുത്തത്..
ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയായ രാഗേഷിന്റെ (28) വിവാഹം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. കാട്ടായിക്കോണം സ്വദേശിനിയായ വധുവിനെ സ്വന്തമാക്കാൻ, പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങിയ രാഗേഷിനെ കാത്തിരുന്നത് ക്രൂരമായ വിധിയായിരുന്നു. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിൽ വെച്ചുണ്ടായ വാഹനാപകടം രാഗേഷിന്റെ എല്ലാ സ്വപ്നങ്ങളും കവർന്നു..
കണിയാപുരം ഡിപ്പോയിൽ നിന്നും വികാസ് ഭവനിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുമായി രാഗേഷ് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുക ആയിരുന്നു. ആഘോഷങ്ങൾക്കായി കാത്തിരുന്നവരുടെ മുന്നില്‍ എത്തിയത് രാഗേഷിന്റെ മരണ വാർത്തയായിരുന്നു..
സന്തോഷത്തിന്റെ ആരവങ്ങൾ ഉയർന്നയിടത്ത് ഇപ്പോൾ ഉയരുന്നത് നിലയ്ക്കാത്ത തേങ്ങലുകൾ മാത്രം. പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരുന്ന വധുവിന് ഈ നഷ്ടം എങ്ങനെ താങ്ങാനാകും എന്നത് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഒരു നിമിഷത്തെ ആഘാതത്തിൽ പൊലിഞ്ഞത് ഒരു പെണ്ണിന്റെ മുഴുവൻ പ്രതീക്ഷകളാണ്.

Comments
Post a Comment