മരണവിവരം വിളിച്ചുപറഞ്ഞു, പക്ഷേ എല്ലാവരും കരുതിയത് തമാശ എന്ന്. ഒടുവിൽ പുലർച്ചെ കണ്ടത് നടുക്കുന്ന കാഴ്ച...
കൊല്ലം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ജീവനെടുത്ത കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിന്റെ കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 2ന് ആയിരുന്നു സംഭവം. തമ്മിലുണ്ടായ വഴക്കിനിടെ മണിയാറിലെ വാടക വീട്ടിൽ വെച്ചാണ് മണികണ്ഠൻ മഞ്ജുവിനെ കഴുത്തു ഞെരിക്കുന്നത്. ശേഷം മഞ്ജുവിന്റെ കൂട്ടുകാരിയെയും, ബന്ധുക്കളെയും ഫോണിൽ വിളിച്ച പ്രതി, താൻ ഭാര്യയെ ഇല്ലാതാക്കി എന്ന് പറഞ്ഞു.
വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയ ശേഷം ഇത്തരത്തിൽ ഫോണിൽ വിളിച്ച് അറിയിക്കുക മണികണ്ഠന്റെ സ്ഥിരം പ്രവർത്തിയായിരുന്നു. അതിനാൽ തന്നെ മഞ്ജു മരിച്ചെന്ന് പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടില്‍ എത്തിയപ്പോഴാണ് മഞ്ജു മരിച്ചെന്ന് വ്യക്തമായത്. മഞ്ജുവിനെ കൃത്യം നടത്തിയ ശേഷം മണികണ്ഠനും കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
പുനലൂർ പോലീസാണ് കേസ് അന്വേഷിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിയിൽ പറയുന്നു. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് ജഡ്ജ് സീമ സി എംആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് ജയകുമാർ കെ ഹാജരായി. കുരിയോട്ടുമല ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ മരണ ശേഷം സഹോദരൻ മനോജിന്റെ സംരക്ഷണയിലാണ് കുട്ടികൾ.

Comments
Post a Comment