പൂഴിത്തോടിന്റെ കണ്ണീര് കാണാതെ കെ.എസ്.ആർ.ടി.സി; 11 വർഷമായി അറുത്തുമാറ്റിയ ഒരു നാടിന്റെ യാത്രാ സ്വപ്നം
ചക്കിട്ടപാറ: മലയോര മണ്ണിലെ മനുഷ്യരുടെ യാത്രാ സ്വപ്നങ്ങൾക്ക് മേൽ കെ.എസ്.ആർ.ടി.സി കരിനിഴൽ വീഴ്ത്താൻ തുടങ്ങിയിട്ട് നീണ്ട 11 വർഷങ്ങൾ. പൂഴിത്തോട് നിവാസികൾക്ക് തൃശ്ശൂരിലേക്കും ദൂരദേശങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ അനുവദിച്ച ബസ് സർവീസ്, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പാതിവഴിയിൽ മുറിച്ചുമാറ്റുകയാണ്. പെർമിറ്റ് പൂഴിത്തോട് വരെയായിട്ടും, ബസ് ചെമ്പനോടയിൽ യാത്ര അവസാനിപ്പിക്കുന്നത് ഈ ഗ്രാമത്തോടുള്ള കൊടുംക്രൂരതയാണെന്നു നട്ടുകാർ പറഞ്ഞു.
പുലർച്ചെയുള്ള ഈ ബസ് പിടിക്കാനായി പിഞ്ചുകുഞ്ഞുങ്ങളെയും തോളിലേറ്റി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന അമ്മമാരും, ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രികളിൽ എത്തേണ്ട നിസ്സഹായരായ രോഗികളും പൂഴിത്തോടിന്റെ വേദനയാണ്. ഒരു പതിറ്റാണ്ടായി തുടരുന്ന ഈ അനീതി കാരണം എത്രയോ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല. സ്വകാര്യ വാഹനങ്ങൾക്ക് വലിയ തുക നൽകാൻ ശേഷിയില്ലാത്ത പാവപ്പെട്ട കർഷക കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ കെ.എസ്.ആർ.ടി.സി ബസ് വെറുമൊരു വാഹനമല്ല, മറിച്ച് പുറംലോകത്തേക്കുള്ള അവരുടെ ഏക പ്രതീക്ഷയായിരുന്നു.
പെർമിറ്റ് രേഖകളിൽ ഇപ്പോഴും ഈ സർവീസിന്റെ തുടക്കം പൂഴിത്തോട് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അധികൃതരുടെ മൗനാനുവാദത്തോടെ ബസ് ചെമ്പനോടയിൽ സർവീസ് അവസാനിപ്പിക്കുന്നുവെന്നും ചോദിക്കാനില്ലെന്ന ധിക്കാരമാണ് ഇവിടെ വിജയിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.

Comments
Post a Comment