"വോട്ട് ചോദിക്കാൻ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി വരിക..."; വീടിന് സമീപം ബോർഡ് സ്ഥാപിച്ച് കുടുംബം
അടിമാലി: തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വീട്ടിലേയ്ക്ക് വരുമ്പോൾ പാലത്തിൽ കയറാതെ തോട്ടിൽ ഇറങ്ങി വരണമെന്ന് ബോർഡ് സ്ഥാപിച്ച് ഒരു കുടുംബം.
ബൈസൺവാലിയിലെ രണ്ടാം വാർഡായ ഇരുപതേക്കറിലാണ് സംഭവം. മരുതക്കാവിൽ രതീഷും കുടുംബവുമാണ് വീടിന് സമീപം ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചത്.
വീടിന് സമീപത്തുള്ള അളയാർ തോടിന് കുറുകേ നടപ്പാലം നിർമിച്ചുനൽകണമെന്നാവശ്യപ്പെട്ട് രണ്ടരപതിറ്റാണ്ടായി രതീഷ് പഞ്ചായത്തിൽ കയറിയിറങ്ങുകയാണ്.
നടപടിയുണ്ടാകാതെ വന്നതോടെയാണ് വീടിന് സമീപം ബോർഡ് സ്ഥാപിച്ച് പ്രതിഷേധം. വോട്ട് ചോദിച്ചെത്തിയ സ്ഥാനാർത്ഥികൾ ബോർഡ് കണ്ട് അമ്പരന്നു. പാലത്തിൻ്റെ കാര്യത്തിൽ നടപടിയുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് സ്ഥാനാർത്ഥികളിൽ പലരും മടങ്ങിയത്.
രണ്ട് വീട്ടിലേക്ക് മാത്രമായി നടപ്പാലം നിർമിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് മുൻ അംഗങ്ങൾ പറയുന്നത്.
പഞ്ചായത്ത് കയറിയിറങ്ങി മടുത്തതോടെ രതീഷും കുടുംബാംഗങ്ങളും ചേർന്ന് താത്ക്കാലികമായി ഒരു നടപ്പാലം നിർമിക്കുകയായിരുന്നു. ഇതിന് കാര്യമായ ഉറപ്പില്ല. ഇനി അധികാരത്തിൽ വരുന്നവരെങ്കിലും തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷും കുടുംബവും.

Comments
Post a Comment