'ആരെല്ലാം എത്തുമെന്ന് അറിയണം'; മരിച്ചെന്ന് അറിയിപ്പ്, വിലാപയാത്ര, പക്ഷേ...; 'വ്യാജ സംസ്കാരം' നടത്തി 74കാരൻ
ഗയ : ബിഹാറിലെ ഗയ ജില്ലയിൽ സ്വന്തം 'ശവസംസ്‌കാരം' നടത്തി റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ. 74കാരനായ മോഹൻലാലാണ് സ്വന്തം 'ശവസംസ്കാരം' നടത്തിയത്. ചടങ്ങുകൾക്കും ഘോഷയാത്രയ്ക്കും ശേഷം വിലാപയാത്രയായി ശ്മശാനത്തിലേക്ക് പോകുമ്പോഴാണ് താൻ മരിച്ചിട്ടില്ലെന്ന കാര്യം ഇയാൾ എല്ലാവരെയും അറിയിക്കുന്നത്.
ഗയ ജില്ലയിലെ കൊൻഞ്ചി ഗ്രാമത്തിൽ താമസിക്കുന്ന മോഹൻ ലാലിന്റെ മരണവാർത്ത കേട്ട് നൂറുകണക്കിനാളുകളാണ് എത്തിയത്. "മൃതദേഹ'വുമായുള്ള വിലാപയാത്ര ശ്മശാനത്തിലെത്തിയപ്പോൾ പെട്ടെന്ന് തന്നെ മോഹൻ ലാൽ എഴുന്നേൽക്കുകയായിരുന്നു. അത് കണ്ട് എല്ലാവരും ഞെട്ടി. താൻ മരിക്കുമ്പോൾ ആരെല്ലാമാണ് കാണാൻ എത്തുക എന്നറിയാൻ വേണ്ടിയാണ് വ്യാജ ശവസംസ്കാരം നടത്തിയതെന്ന് മോഹൻ ലാൽ പറഞ്ഞു.
ജീവിച്ചിരിക്കുമ്പോൾ ഒരാളോടുള്ള അടുപ്പവും ബഹുമാനവും മരണശേഷമുള്ള കണ്ണീരിനേക്കാൾ വിലപ്പെട്ടതാണെന്ന് ആളുകളെ ചിന്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വ്യാജ ശവസംസ്കാരം' നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. "ഒരാൾ മരിച്ചാൽ അവരുടെ ശവസംസ്‌കാര ചടങ്ങിൽ ആരെല്ലാം പങ്കെടുത്തു എന്ന് അറിയാൻ കഴിയില്ല. എനിക്ക് അത് അനുഭവിക്കണമായിരുന്നു.
ആളുകൾക്ക് എന്നോട് എത്രമാത്രം ബഹുമാനവും സ്നേഹവുമുണ്ടെന്നും എനിക്ക് മനസ്സിലാക്കണമായിരുന്നു''-മോഹൻ ലാൽ പറഞ്ഞു. സാമൂഹിക പ്രവർത്തകനാണ് മോഹൻ ലാൽ. അദ്ദേഹത്തിന്റെ ഭാര്യ 14 വർഷം മുൻപാണ് മരണപ്പെട്ടത്. 2 മക്കളുണ്ട്.

Comments
Post a Comment