പെരുവണ്ണാമൂഴിയിൽ ജലസേചന വകുപ്പിന്റെ ജോലിക്കായി എത്തിച്ച മോട്ടോർ ചെയിൻ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ജലസേചന വകുപ്പിൻ്റെ കോൺട്രാക്ട് വർക്ക് നടത്തുന്ന മിഡ്‌ലാൻഡ് പ്രൈവറ്റ് കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പ്രതി പിടിയിൽ. പെരുവണ്ണാമുഴി പൊൻമലപ്പാറ നടേമ്മൽ മൊബിൻ ആണ് പോലീസിന്റെ പിടിയിലായത്. കാസർകോട് ചെർക്കളയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ജലസേചന വകുപ്പിൻ്റെ ജോലിക്കായി കമ്പനി എത്തിച്ച മോട്ടോറിൻ്റെ ആറ് ക്യാരി ചെയിനുകളായിരുന്നു മോഷണം പോയത്. സെപ്റ്റംബർ 27 ന് പെരുവണ്ണാമൂഴി ഡാം സൈറ്റിലായിരുന്നു സംഭവം. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന ചെയിനുകളാണ് ഇവ.
കമ്പനി മാനേജരുടെ പരാതി പ്രകാരം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സ്ഥലങ്ങളിലായി അന്വേഷണം നടത്തി. ഒടുവിൽ പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും, പ്രതിയെ പിന്തുടർന്ന് കാസർഗോഡ് എത്തിയ അന്വേഷണസംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്‌തു. പെരുവണ്ണാമൂഴി ഇൻസ്പെക്ടർ അജിത്ത് കുമാർ, സബ് ഇൻസ്പെക്ടർമാരായ ശരത്ത്, മുനീർ, കുഞ്ഞമ്മത്.കെ.കെ, ഗിരിഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് എം.പി, ഷിജിത്ത് കെ.സി, ഷാനവാസ്, സന്തോഷ്, ഷൈജു എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment