ബുമ്രയുടെ ആറു പന്തുകളും സിക്സടിക്കുമെന്ന് വീരവാദം; ഇന്ത്യയ്ക്കെതിരെയും 'ഗോൾഡൻ ഡക്കായി' സയിം അയൂബ്
ദുബായ് : ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഗോൾഡൻ ഡക്കായി പാക്കിസ്ഥാൻ ഓപ്പണർ സയിം അയൂബ്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തിൽ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്ക്കെതിരെ സ്ക്വയർ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഏഷ്യാകപ്പിനു മുൻപ് പാക്കിസ്ഥാൻ ഓപ്പണർ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുൻ പാക്ക് ഓൾറൗണ്ടർ തൻവിർ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്സർ പറത്തുമെന്നായിരുന്നു തൻവിർ അഹമ്മദിന്റെ അവകാശ വാദം.എന്നാൽ ഇന്ത്യയ്ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ പന്തെറിയാനെത്തും മുൻപേ പുറത്തായി മടങ്ങി.
ഒമാനെതിരായ പാക്കിസ്ഥാൻ്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോൾഡൻ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരൻ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാൻ റിവ്യുവിനു പോയെങ്കിലും അംപയർ ഔട്ട് വിളിക്കുകയായിരുന്നു.

Comments
Post a Comment