കോഴിക്കോട് സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത, ദമ്പതികളെ മർദ്ദിച്ചതായി പരാതി, കേസെടുത്ത് പൊലീസ്
കോഴിക്കോട്: സ്വകാര്യ ബസിന്റെ അമിത വേഗതയെ ചോദ്യം ചെയ്തത സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികളെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എരഞ്ഞിപ്പാലത്ത് വച്ച് ആണു സംഭവങ്ങൾ നടന്നത്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന ബിൽസാജ് ബസിലെ ജീവനക്കാരും സ്കൂട്ടർ യാത്രക്കാരായ കാരപ്പറമ്പ് സ്വദേശികളായ ദമ്പതികളുമായിരുന്നു ഏറ്റുമുട്ടിയത്.
സ്കൂട്ടർ യാത്രക്കാരി ഷേർളിയുടെ പരാതിയിൽ ബസിലെ കണ്ടക്ടർക്കെതിരെ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ബസ് നിരന്തരം ഹോൺ മുഴക്കിയും അപകടകരമായ രീതിയിലും ഓടിച്ചു എന്നാരോപിച്ച് സ്കൂട്ടർ യാത്രക്കാർ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനെ തുടർന്ന് ബസ്സിന് പുറത്ത് വന്ന കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് അടിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കാര്യം തിരക്കാനെത്തിയ കണ്ടക്ടറെ സ്കൂട്ടറിലെത്തിയവർ അകാരണമായി മർദ്ദിക്കുകയായിരുന്നെന്നാണ് ബസ് ജീവനക്കാരുടെ വാദം. ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡ്രൈവറോടും കണ്ടക്ടറോടും ഓഫീസിൽ ഹാജരാകാനും നിർദേശിച്ചു.

Comments
Post a Comment