ജീവിതം നഷ്ടമാക്കിയ ആഘോഷം': 'പണി'യായി കരിമ്പട്ടിക; കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ കാത്തിരിക്കുന്നത്
കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് ഇരയായി കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികൾ നാടുകടത്തലിന് വിധേയമാകുന്നതിലൂടെ മുന്നോട്ട് നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധികൾ. വാരാന്ത്യ അവധി ആഘോഷമാക്കാൻ ലഹരിക്ക് പിന്നാലെ പോയതിലൂടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളാണ് പെരുവഴിയിലായത്. 23 പേർക്ക് ജീവനും 160 പേർക്ക് ജീവിതവുമാണ് നഷ്ടമായത്.
ജോലിയും ആരോഗ്യവും നഷ്ടപ്പെടുത്തി നാടുകടത്തലിനും വിധേയരായി തിരികെയെത്തുമ്പോൾ അവർ മാത്രമല്ല അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം കൂടിയാണ് കൂടുതൽ പ്രതിസന്ധിയിലാകുക. കാഴ്ച നഷ്ടപ്പെട്ടും വൃക്ക തകരാറിലായും ഗുരുതര ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് തുടർ ചികിത്സ ഉൾപ്പെടെയുള്ള ചെലവുകൾ ബുദ്ധിമുട്ടിലാക്കും.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ പ്രാദേശികമായി നിർമിച്ച വ്യാജ മദ്യം കഴിച്ചാണ് 23 പേർ മരിച്ചത്. ചികിത്സയിൽ കഴിയുന്ന 160 പേരിൽ ഇരുപതിലധികം പേർക്കും കാഴ് നഷ്ടപ്പെട്ടു. മലയാളികൾ ഉൾപ്പെടെ 40 ഇന്ത്യക്കാരുണ്ട്. മരിച്ച 23 പേരിൽ 6 പേർ മലയാളികളാണെന്നാണ് വിവരം. ദുരന്തത്തിന് കാരണക്കാരായ 71 പേരെയും അധികൃതർ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അറസ്‌റ്റ് ചെയ്തിരുന്നു. അവരെ കാത്തിരിക്കുന്നത് കടുത്ത നിയമ നടപടികൾ തന്നെയാണ്.

Comments
Post a Comment